പ്രകൃതിദുരന്തങ്ങള്‍ മനുഷ്യനു മുന്നേയറിയുന്നത് പക്ഷിമൃഗാദികളാണെന്ന് പൊതുവേ പറയാറുണ്ട്. സമാനമായ ഒരു അനുഭവമാണ് ഇടുക്കി ആലക്കോട് ചവർണയിൽ നിന്നും കേള്‍ക്കുന്നത്. ഇവിടെ മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ പൂർണമായും തകർന്നു. വീട്ടിലെ വളര്‍ത്തുപൂച്ച കരഞ്ഞത് രക്ഷയായെന്ന് വീട്ടിലുണ്ടായിരുന്നവർ പറയുന്നു. Also Read: കോട്ടയം പയ്യാനിത്തോട്ടത്ത് ഉരുള്‍പ്പൊട്ടല്‍; അമ്മയും മകനും മരിച്ചു; വീട് പൂര്‍ണമായും തകര്‍ന്നു
പുലര്‍ച്ചെ പൂച്ച വല്ലാതെ ഒച്ചയുണ്ടാക്കി, പിന്നാലെ ഉണര്‍ന്നെങ്കിലും വീണ്ടും കിടക്കാമെന്ന് തിരുമാനിച്ചു. എന്നാല്‍ പിന്നാലെ വലിയ ശബ്ദം കേട്ടു എഴുന്നേറ്റുവന്നു. തുടര്‍ന്നാണ് കുഞ്ഞിനേയുമെടുത്ത് പുറത്തേക്ക് വന്ന് രക്ഷപ്പെട്ടതെന്ന് യുവതി പറയുന്നു. മണ്ണിടിച്ചിൽ സാധ്യത മുൻനിർത്തി 13 കുടുംബങ്ങളെയാണ് ഈ മേഖലയില്‍ നിന്നും മാറ്റിപ്പാർപ്പിച്ചത്.
അതേസമയം കോഴിക്കോട് ജില്ലയിലും കനത്തമഴയെത്തുടര്‍ന്ന് വെള്ളക്കെട്ട് രൂക്ഷമാണ്. വെള്ളംകയറി കോഴിക്കോട്–വയനാട് പാതയിലെ ഈങ്ങാപ്പുഴയില്‍ ഗതാഗതം സ്തംഭിച്ചു. 2018നു ശേഷം ഇത്രയും വെള്ളം കയറുന്നത് ഇതാദ്യമെന്ന് ഈങ്ങാപ്പുഴ നിവാസികള്‍ പറയുന്നു.
ഈങ്ങാപ്പുഴ പ്രദേശമാകെ വെള്ളത്തിനടിയിലായി, കടകളും കച്ചവടത്തിനെത്തിച്ച പച്ചക്കറികളുമെല്ലാം നഷ്ടമായതായി നാട്ടുകാര്‍ പറയുന്നു. ഈ പരിസരത്തുണ്ടായിരുന്നവരെയെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ആശുപത്രികളിലും ഡയാലിസിസ് സെന്‍ററുകളിലും വെള്ളം കയറിയിട്ടുണ്ട്. കോടഞ്ചേരിയിലും വെള്ളക്കെട്ട് രൂക്ഷമാണ്. കാരശേരി മലാംകുന്നില്‍ മതിലിടിഞ്ഞ് വീട് അപകടാവസ്ഥയിലായി.
കൂടരഞ്ഞി ഉറുമി പുഴയിലും തൊട്ടില്‍പാലം പുഴയിലും മലവെള്ളപാച്ചിലുണ്ടായി. ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള വിലങ്ങാട് പുഴകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നു. വിലങ്ങാട് ടൗണ്‍പാലം മുങ്ങി. ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ചാലിയത്ത് കടലില്‍ കുടുങ്ങി. ബോട്ടിലുണ്ടായിരുന്ന 12 മത്സ്യതൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു.