Image: Manorama
ഒന്നാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപിക അടിച്ചു പരുക്കേൽപിച്ചെന്നു പരാതി. തിരുവനന്തപുരം കവലയൂർ ഗവ. എച്ച്എസ്എസിൽ ആണ് സംഭവം. വലതു കൈവിരലിൽ പരുക്കേറ്റ കുട്ടി ചികിത്സയിലാണ്. കവലയൂർ വെൺപാലവട്ടം കോണത്തു വീട്ടിൽ സുനിൽ–സന്ധ്യ ദമ്പതികളുടെ മകൾ സാന്ദ്രയ്ക്കാണ് അധ്യാപികയുടെ ക്രൂരതയില്‍ പരുക്കേറ്റത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ഇംഗ്ലിഷ് ക്ലാസിൽ അക്ഷരങ്ങൾ വേഗം എഴുതാത്തതിനെത്തുടർന്ന് ചൂരൽ കൊണ്ട് അടിച്ചെന്നാണു പരാതി. രണ്ടു വിരലുകളിൽ അസാധാരണ വേദന അനുഭവപ്പെട്ട കുട്ടി ശനിയാഴ്ച വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
വിരലിനു ചതവേറ്റതിനെത്തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. തുടർന്ന് കുട്ടിക്ക് കടുത്ത പനി പിടിപെട്ടെന്നും പിതാവ് അറിയിച്ചു. സ്കൂൾ അധികൃതർ, ചൈൽഡ് വെൽഫെയർ, പൊലീസ്, പഞ്ചായത്ത് എന്നിവിടങ്ങളിൽ പരാതി നൽകി.
എന്നാൽ, ക്ലാസിൽ ബഹളം വച്ചതിനെത്തുടർന്ന് എല്ലാ കുട്ടികൾക്കും അടി കൊടുത്ത കൂട്ടത്തിൽ സാന്ദ്രയെയും അടിച്ചതാണെന്നും മറ്റ് സംഭവങ്ങൾ എന്താണെന്നു പരിശോധിക്കുമെന്നും ഇന്ന് ഇതുസംബന്ധിച്ച് കുട്ടിയുടെ രക്ഷിതാക്കളുമായി സ്കൂളിൽ പ്രത്യേക കൂടിക്കാഴ്ച നടത്തുമെന്നും ഹെഡ്മിസ്ട്രസ് എ.പി.ശ്രീകല പറഞ്ഞു.