ഗവി വനമേഖലയില്‍ അങ്കണവാടി ജീവനക്കാരി മേനകയെ ബലാത്സംഗം ചെയ്യാനായി ദിവസങ്ങളോളം പിന്തുടര്‍ന്നിരുന്നുവെന്ന് പ്രതി വിനോദ് കുമാര്‍. അഞ്ചു കിലോമീറ്ററോളം നടന്നാണ് മേനക അങ്കണവാടിയിലെത്തുന്നത്. ഇത് കൃത്യമായി അറിയാവുന്ന വിനോദ് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയ ശേഷം മേനകയെ പിന്തുടരുകയായിരുന്നു. ആളൊഴിഞ്ഞ മേഖലയിലെത്തിയപ്പോള്‍ മേനകയെ കടന്നുപിടിച്ച് കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി. ഇതിനിടെ വസ്ത്രമെല്ലാം കീറിക്കളഞ്ഞ പ്രതി ബലാത്സംഗം ചെയ്ത ശേഷം മേനകയുടെ തല തോട്ടില്‍ മുക്കി പിടിച്ചതായും മൊഴി നല്‍കി. മരണമുറപ്പിച്ച ശേഷം ഇയാള്‍ തിരിച്ച് ഗവി ബസ് സ്റ്റോപ്പിലെത്തി ബന്ധുവെന്ന പറയപ്പെടുന്ന പെണ്‍കുട്ടിക്കൊപ്പം ബസില്‍ കയറിപ്പോയെന്നും മൊഴി വ്യക്തമാക്കുന്നു.
കെഎഫ്ഡിസി ജീവനക്കാരന്‍ സുരേഷിന്റെ ഭാര്യയാണ് മേനക, സഞ്ചനയാണ് മകള്‍. ആദ്യഘട്ടത്തില്‍ മൃഗങ്ങളുടെ ആക്രമണത്തിലാകും മരണമെന്ന് കരുതിയെങ്കിലും മൃതദേഹം കണ്ട നാട്ടുകാര്‍ക്ക് സംശയം തോന്നി. വിവസ്ത്രയായ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃഗങ്ങള്‍ ആക്രമിച്ച പോലുള്ള മുറിവുകളായിരുന്നില്ല ശരീരത്തിലുണ്ടായിരുന്നത്. തുടര്‍ന്ന് വനംവകുപ്പിന്റെ നേതൃത്വത്തില്‍ തന്നെ അന്വേഷണം നടത്തി. ബലാത്സംഗത്തിനു പിന്നാലെയുള്ള കൊലപാതകമാണെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് പ്രതിക്കായി വള്ളക്കടവിലുള്‍പ്പെടെ പരിശോധന നടത്തിയാണ് പ്രതിയെ പിടികൂടിയത്.
പ്രതി ആദിവാസി വിഭാഗത്തില്‍പ്പെട്ടയാളാണ്, മേനക തമിഴ് വംശജയാണ്. ളാഹ സ്വദേശിയായ വിനോദും മേനകയും തമ്മില്‍ നേരത്തേ പരിചയമുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ഫോണിലൂടെ ഉള്‍പ്പെടെ ഇവര്‍ സംസാരിച്ചിരുന്നുവെന്നും കണ്ടെത്തി, എന്നാല്‍ ഇടയ്ക്കെപ്പഴോ മേനക ഇയാളില്‍ നിന്നും അകലം പാലിക്കാന്‍ തുടങ്ങിയതോടെയാണ് വൈരാഗ്യമുണ്ടായതെന്നും വിനോദിന്റെ മൊഴിയില്‍ പറയുന്നു.
മേനകയുടെ മരണം അതിവേഗം തെളിയിക്കാൻ സഹായിച്ചതു ഫോണിൽ വിളിച്ചുകൊണ്ടു നടന്നതായിരുന്നു. വീട്ടിൽനിന്ന് 5 കിലോമീറ്റർ അകലെയുള്ള അങ്കണവാടിയിലേക്കു വനത്തിലൂടെയുള്ള റോഡിലൂടെ നടന്നു പോകവേയായിരുന്നു ആക്രമണം. ഈ സമയം പിതൃസഹോദരനുമായി ഫോണിൽ സംസാരിച്ചാണു യുവതി നടന്നിരുന്നത്. പെട്ടെന്നാണു പിന്നിൽനിന്ന് ആക്രമണം ഉണ്ടായത്. ഫോൺ വിളിക്കിടെ എന്തോ അപകടം സംഭവിച്ചെന്നു മനസ്സിലായ പിതൃസഹോദരൻ ഗവിയിലുള്ള ബന്ധുക്കളെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു.