കോഴിക്കോട് ചേളന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തില്‍ പ്രതിയായ അമ്മ ധനലക്ഷ്മിയെ കോടതി വെറുതെ വിട്ടുകൊണ്ട് ഉത്തരവിറക്കി. കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നെന്ന കേസിലാണ് കാവുകുളങ്ങര സ്വദേശിയായ അമ്മയെ വെറുതെ വിട്ടത്. 2019ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
കോഴിക്കോട് മാള അഡിഷണല്‍ സെഷന്‍ഡ് ജഡ്ജി വി പ്രദീപാണ് ധനലക്ഷ്മിയെ വെറുതെ വിട്ടത്. കാക്കൂർ പൊലീസ് ആണ് ഇത് സംബന്ധിച്ചുള്ള കേസ് അന്വേഷിച്ചത്. തന്റെ സുഹൃത്തിനൊപ്പം ജീവിക്കുന്നതിന് ഒന്നര വയസ്സുള്ള മകൻ തടസ്സമാണെന്ന് കരുതി കുട്ടിയെ ഒഴിവാക്കാനായി കിണറ്റിലേക്ക് എറിഞ്ഞു കൊലപ്പെടുത്തി എന്നതായിരുന്നു കേസ്.
എന്നാൽ വിചാരണ വേളയിൽ, താൻ കുറ്റക്കാരിയല്ലെന്ന് പ്രതി കോടതിയെ ബോധിപ്പിക്കുകയായിരുന്നു. മാത്രമല്ല പ്രോസിക്യൂഷന്‍ ഹാജരാക്കിയ സാക്ഷികളും തെളിവുകളും പരിശോധിച്ച കോടതി പ്രതിക്കെതിരെയുള്ള കൊലക്കുറ്റം തെളിയിക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി. തുടര്‍ന്നാണ് ഈ കേസുമായി ബന്ധപ്പെട്ട് ധനലക്ഷ്മിയെ കുറ്റവിമുക്തയാക്കിയത്. കേസിന്റെ അന്വേഷണഘട്ടത്തിൽ എൺപത്തിരണ്ട് ദിവസം ധനലക്ഷ്മി റിമാൻഡിലായിരുന്നു.