പാലക്കാട് മൂക്കുത്തി മോഷ്ടിക്കാന്‍ വയോധികയെ ക്രൂരമായി കൊന്ന് കുഴിച്ചുമൂടി. കൊഴിഞ്ഞാമ്പാറ വടകരപ്പതി ആട്ടയമ്പതി സ്വദേശിനിയായ സരസാളാണ് (66) കൊല്ലപ്പെട്ടത്. പിടിയിലായ രണ്ട് പ്രതികളിലൊരാള്‍ പതിനേഴുകാരനാണ്. ജൂൺ 10 മുതൽ സരസാളിനെ കാണാതായതിനെ തുടർന്ന് മകൾ ജൂൺ 12 ന് കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകിയിരുന്നു.
വയോധികയെ പ്രതിയുടെ വീട്ടിലെത്തിച്ച് തലയ്ക്കടിച്ച് വീഴ്ത്തി. നിലത്തുവീണപ്പോള്‍ നെഞ്ചില്‍ ചവിട്ടി. മരണമുറപ്പിക്കാന്‍ പ്രതികള്‍ കൊടുവാള്‍ കൊണ്ട് വയോധികയുടെ കഴുത്തില്‍ വെട്ടി. പിന്നീട് മൃതദേഹം ശുചിമുറിയില്‍ ഇട്ട് കത്തിച്ചു. ചാക്കില്‍ക്കെട്ടിയ നിലയില്‍ സരസാളിന്‍റെ മൃതദേഹഭാഗങ്ങള്‍ പൊലീസ് കണ്ടെത്തി.
പൊലീസ് തെളിവെടുപ്പില്‍ പ്രതിയുടെ വീടിന്‍റെ പിന്‍ഭാഗത്തുനിന്നാണ് മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനയും തുടർനടപടികളും പൂർത്തിയാക്കിയശേഷമേ സംഭവത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമാവുകയുള്ളൂ. പ്രതികളുമായി പൊലീസ് തെളിവെടുപ്പ് പുരോഗമിക്കുകയാണ്.