യുഡിഎഫ് മന്ത്രിയായിരിക്കുന്ന കാലത്ത് കെ.ബി.ഗണേഷ് കുമാറിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ പിണറായി വിജയന്‍ നടത്തിയ പ്രതികരണം വീണ്ടും ചര്‍ച്ചയാകുന്നു. ഗണേഷ് കുമാറിന്റെ ഭാര്യ നൽകിയ പരാതിക്ക് എന്ത് സംഭവിച്ചു എന്നായിരുന്നു പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍റെ ചോദ്യം. അന്ന് മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടിയെയും പിണറായി വിജയന്‍ വിമര്‍ശിക്കുന്നുണ്ട്.
‘ഗണേഷ് കുമാറിന്റെ ഭാര്യ നല്‍കിയ പരാതി മുഖ്യമന്ത്രി വായിച്ചതിന് ശേഷം ആ പരാതിക്ക് എന്ത് സംഭവിച്ചു എന്നത് ആദ്ദേഹം വ്യക്തമാക്കേണ്ടതായിട്ടുണ്ട്. നിയമം നിയമത്തിന്‍റെ വഴിക്ക് പോകും എന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന ഉമ്മന്‍ ചാണ്ടിയും യുഡിഎഫും എന്തെ ഇക്കാര്യത്തില്‍ നിയമത്തെ അതിന്‍റെ വഴിക്ക് പോകാന്‍ അനുവദിക്കാത്തത്. ആ പരാതിക്ക് എന്ത് സംഭവിച്ചു.’ – അന്ന് പിണറായി വിജയന്‍ ചോദിച്ചു.
ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോന്‍ ഉന്നയിച്ച പരാതിയുടെ പശ്ചാത്തലത്തിലാണ് പിണറായി വിജയന്‍റെ അന്നത്തെ പ്രതികരണം വീണ്ടും ചാര്‍ച്ചയാകുന്നത്. ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നായിരുന്നു ഭാര്യ ബിന്ദു മേനോന്‍റെ ആരോപണം. ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ വാളകത്തെ ഗണേഷ് കുമാറിന്‍റെ വീട്ടിലേക്കു ഭാര്യ അറിയിപ്പില്ലാതെ എത്തിയതോടെയാണ് സംഭവം. അവിടെ ഉണ്ടായ കാര്യങ്ങളുടെ ഫോട്ടോ താന്‍ എടുത്തുവെന്നും ചിലയാളുകള്‍ തന്‍റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചുവെന്നും ബിന്ദു മേനോന്‍റെ ആരോപണത്തില്‍ പറയുന്നു.
2014ൽ വിവാഹം കഴിഞ്ഞശേഷം ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. പല സ്ത്രീകളുമായും ബന്ധപ്പെട്ട പ്രശ്നങ്ങളെ ചൊല്ലി ഞാൻ വഴക്ക് കൂടും. ഞാൻ പല സ്ത്രീകളെയും നേരിട്ട് വിളിച്ച് ഫയർ ചെയ്തിട്ടുണ്ട്. എനിക്ക് സംശയ രോഗമാണെന്നാണ് എന്‍റെ വീട്ടുകാരെ വിളിച്ചു ഗണേഷ് പറയുന്നത്. 2019ൽ വലിയ പ്രശ്നമുണ്ടായപ്പോഴും ബന്ധുവായ ആര്‍.ശ്രീലേഖയെ ബന്ധപ്പെട്ടിരുന്നു. ഗണേഷ് കുമാറിന്‍റെ പ്രശ്നം ലോകം മുഴുവൻ അറിയാമെന്നും ബിന്ദു മേനോൻ പറഞ്ഞു.