പുതുയുഗ യാത്രയ്ക്കിടെ കുറ്റ്യാടിയിലെ പൊതുവേദിയിലുണ്ടായത് ഒരു കുടുംബത്തിലെ തര്‍ക്കം പോലെയെന്ന് വി.ഡി. സതീശന്‍. സമയമില്ലാത്തതിനാല്‍ സംസാരിക്കുന്നില്ലെന്നാണ് ഷാഫി പറഞ്ഞത്. വിവാദം ജാഥയുടെ ശോഭ കെടുത്താനെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 60000 വോട്ടിനു തോറ്റ മട്ടന്നൂരിലെ ജനക്കൂട്ടം നിങ്ങള്‍ കണ്ടതല്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കാര്യങ്ങള്‍ ഊതിവീര്‍പ്പിക്കുകയാണെന്നും മാധ്യമങ്ങള്‍ പച്ചക്കള്ളം പ്രചരിപ്പിക്കുന്നെന്ന് വി.ഡി.സതീശന്‍ ആരോപിച്ചു. Also Read: ‘പറഞ്ഞാൽ പോരെ ഷാഫി, മൈക്ക് വേണമെങ്കിൽ കൊങ്ങയ്ക്ക് പിടിക്കണോ’; ട്രോൾ പൂരം .
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ കുറ്റ്യാടി വേദിയില്‍ നേതാക്കള്‍ തമ്മില്‍ ഇന്നലെയാണ് ഉന്തും തള്ളും ഉണ്ടായത്. പരിപാടിയുടെ അധ്യക്ഷനായ ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിലും ഷാഫി പറമ്പില്‍ എംപിയുമാണ് പ്രസംഗിക്കുന്നതിനെച്ചൊല്ലി പിടിവലിയും തര്‍ക്കവും ഉണ്ടായത്. ഒടുവില്‍ എല്ലാം കോംപ്രമൈസാക്കി വിട്ടപ്പോഴേയ്ക്കും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറഞ്ഞുകവിഞ്ഞു.
യുഡിഎഫിന്‍റെ സംഘാടനത്തിലെ ഏറ്റവും ഒടുവിലത്തെ പാകപ്പിഴയാണ് പുതുയുഗ യാത്ര വേദിയില്‍ കണ്ടത്. ഷാഫി സംസാരിക്കണമെന്ന് നേതാക്കളും ഇല്ലെന്ന് ഷാഫിയും പറഞ്ഞതോടെയാണ് തര്‍ക്കം തുടങ്ങിയത്. സമയക്കുറവ് ചൂണ്ടിക്കാട്ടിയ ഷാഫി അടുത്ത വേദിയില്‍ സംസാരിക്കാമെന്ന് പറഞ്ഞൊഴിയാന്‍ ശ്രമിച്ചെങ്കിലും അത് കേള്‍ക്കാതെ അധ്യക്ഷന്‍ ഷാഫിയെ സംസാരിക്കാനായി ക്ഷണിച്ചു. അധികമൊന്നും സംസാരിക്കാനില്ലെന്ന് പറഞ്ഞ ഷാഫി രണ്ട് മൂന്ന് വാചകത്തില്‍ പ്രസംഗം ഒതുക്കുകയായിരുന്നു
ഇല്ലെന്ന് പറഞ്ഞിട്ടും പ്രസംഗിക്കാന്‍ വിളിച്ചതിന് ഡിസിസി സെക്രട്ടറിയെ ഷാഫി ശാസിച്ചു. വിഡി സതീശനും കെ. സുധാകരനും തമ്മിലുള്ള മൈക്ക് തര്‍ക്കത്തിന് ശേഷമുണ്ടായ പിടിവലി സമൂഹമാധ്യമങ്ങളിലടക്കം ലൈവ് ആയതോടെ ട്രോളുകള്‍ നിറഞ്ഞു. നേതാക്കളെക്കൊണ്ട് വേദി നിറഞ്ഞുകവിഞ്ഞതും അവരെ നിയന്ത്രിക്കാന്‍ നേതൃത്വം പാടുപെട്ടതും കുറ്റ്യാടിയിലെ ചിരിക്കാഴ്ച്ചയായി.