FILE PHOTO: Smoke billows from Zayed port after an Iranian attack, following United States and Israel strikes on Iran, in Abu Dhabi, United Arab Emirates,
ആക്രമണങ്ങളുടെ തീവ്രത കുറഞ്ഞ പകലിനുപിന്നാലെ ഗള്‍ഫില്‍ ഇറാന്‍ ആക്രമണം കടുപ്പിച്ചു. ബഹ്റൈനിലെ മാഅമീറില്‍ മിസൈല്‍ ആക്രമണത്തില്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് തീപിടിച്ചു. തീ വേഗം അണച്ചെന്നും റിഫൈനയുടെ പ്രവര്‍ത്തനം തുടരുന്നതായും ബഹ്റൈന്‍ അധികൃതര്‍ അറിയിച്ചു. യു.എ.ഇയില്‍ അബുദാബിക്കുനേരെ മിസൈലുകളും ഡ്രോണുകളും എത്തുന്നതായി അധികൃതര്‍ അറിയിച്ചു. ആളുകള്‍ പുറത്തിറങ്ങരുതെന്നും ആക്രമണശ്രമം ചെറുക്കുന്നതായും യു.എ.ഇ വ്യക്തമാക്കി. ദുബായില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. അസര്‍ബൈജാനില്‍ വിമാനത്താവളത്തിനുനേരെയും കുവൈത്ത് പുറങ്കടലില്‍ എണ്ണ ടാങ്കറിനുനേരയും ഇറാന്‍ ആക്രമണം ഉണ്ടായി.
സംഘർഷാവസ്ഥയ്ക്ക് അയവ് വന്നിട്ടുണ്ടെങ്കിലും ഖത്തറിലെ യുഎസ് സൈനിക കേന്ദ്രം ലക്ഷ്യമാക്കി ഇന്ന് വീണ്ടും ഇറാന്റെ ആക്രമണമുണ്ടായി. ദോഹയിൽ വലിയ സ്ഫോടന ശബ്ദം കേട്ടതായും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യുഎസ് എംബസിക്ക് സമീപമുള്ള താമസക്കാരെ മാറ്റിപ്പാർപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. സൗദി അറേബ്യയെ ലക്ഷ്യമിട്ടെത്തിയ മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധ മന്ത്രാലയം വിജയകരമായി തകർത്തു.
കുവൈറ്റ് തീരത്തുണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്നുണ്ടായ അവശിഷ്ടങ്ങൾ സ്ഫോടനത്തിന് കാരണമായിട്ടുണ്ട്. ബഹ്‌റൈനിലെ യുഎസ് സൈനിക താവളത്തിന് നേരെയും ഡ്രോൺ ആക്രമണശ്രമം ഉണ്ടായെങ്കിലും പ്രതിരോധ സംവിധാനങ്ങൾ അതിനെ ചെറുത്തു. യുഎഇ തലസ്ഥാനമായ അബുദാബിയിൽ തകർന്ന മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ആറ് പേർക്ക് കൂടി പരിക്കേറ്റതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഐക്കാട് സിറ്റി 2-ൽ (ICAD City 2) പതിച്ച മിസൈൽ ഭാഗങ്ങൾ പാകിസ്ഥാൻ, നേപ്പാൾ സ്വദേശികൾക്കാണ് പരിക്കേൽപ്പിച്ചത്.
സുരക്ഷാ നടപടികളുടെ ഭാഗമായി ദുബായ് ഗ്ലോബൽ വില്ലേജ് ഇന്നും പ്രവർത്തിക്കുന്നില്ല. വിനോദസഞ്ചാര മേഖലകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുകയാണ്. യുഎഇയിലെ വിവിധ ഇടങ്ങളിലായി നടന്ന ആക്രമണങ്ങളിൽ പരിക്കേറ്റ ഇന്ത്യാക്കാരടക്കമുള്ളവരുടെ എണ്ണം ഇതോടെ 94 ആയി ഉയർന്നിട്ടുണ്ട്. ഇറാൻ ഉയർത്തുന്ന ഭീഷണിക്കെതിരെ ശക്തമായ പ്രതിരോധമാണ് ഗൾഫ് രാജ്യങ്ങൾ നിലവിൽ ഏകോപിപ്പിക്കുന്നത്. ആക്രമണങ്ങളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതോടെ പ്രവാസികൾ ഉൾപ്പെടെയുള്ള ജനവിഭാഗങ്ങൾ ആശ്വാസത്തിലാണെങ്കിലും അതീവ ജാഗ്രത തുടരുകയാണ്.