താരസംഘടന അമ്മയുടെ തിരഞ്ഞെടുപ്പ് നാളെ. ചരിത്രത്തിൽ ആദ്യമായി ചേരിതിരിഞ്ഞ് രൂക്ഷമായ ആരോപണപ്രത്യാരോപണങ്ങൾ ഉയർത്തിയാണ് അംഗങ്ങൾ തെരഞ്ഞെടുപ്പ് നേരിടുന്നത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് വോട്ടെടുപ്പ്. നാളെ വൈകിട്ട് നാലിനുശേഷം ഫലം പ്രഖ്യാപിക്കും.
ജഗദീഷ് പിന്മാറിയതോടെ അമ്മയുടെ പ്രസിഡൻറ് സ്ഥാനത്തേക്കുള്ള മൽസരം ശ്വേതാ മേനോനും ദേവനും തമ്മിലാണ്. നാസർ ലത്തീഫ്, ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, ആശ അരവിന്ദ് എന്നിവരാണ് വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മൽസരിക്കുന്നു. അൻസിബ ഹസൻ ജോയന്റ് സെക്രട്ടറിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കൂ പരമേശ്വരനും തമ്മിലാണ് മൽസരം. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും ട്രഷറർ സ്ഥാനത്തേക്കാണ് മൽസരിക്കുന്നത്. പതിനൊന്നംഗ എക്സിക്യൂട്ടീവ് കമ്മറ്റിയിലെ ഏഴ് ജനറൽ സീറ്റിലേക്ക് എട്ട് പേരും നാല് വനിതാസംവരണ സീറ്റിലേക്ക് അഞ്ച് പേരും മൽസരിക്കുന്നു. രാജിവച്ച ഭരണസമിതിയിലെ ആരോപണവിധേയനായ ബാബുരാജ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മൽസരിക്കാൻ പത്രിക നൽകിയതോടെയാണ് അമ്മയിൽ ചേരിതിരിവുണ്ടായത്. രൂക്ഷമായ വിമർശനത്തിനൊടുവിൽ ബാബുരാജ് പത്രിക പിൻവലിച്ചെങ്കിലും കുക്കു പരമേശ്വരനെതിരെ മെമ്മറി കാർഡ് വിവാദവും സാമ്പത്തിക ലാഭത്തിന് വേണ്ടി അശ്ലീല രംഗങ്ങളിൽ അഭിനയിച്ചെന്ന പേരിൽ നടി ശ്വേതാ മേനോനെതിരേ കേസും ഉയർന്നുവന്നു. എന്നാൽ ശ്വേതയ്ക്ക് എതിരായ കേസിൽ സ്ഥാനാർഥികൾ ഉൾപ്പടെ പിന്തുണയുമായി എത്തി.