ഓൺലൈൻ വഴി മദ്യം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബെവ്കോ എം.ഡിയും എക്സൈസ് മന്ത്രി എം.ബി. രാജേഷും തമ്മിൽ അഭിപ്രായവ്യത്യാസം. ഒരു കാരണവശാലും ഓൺലൈൻ മദ്യവിതരണം നടപ്പാക്കില്ലെന്ന് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കിയപ്പോൾ, തിരക്ക് കുറയ്ക്കുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനും ഓൺലൈൻ മദ്യവിൽപന പ്രയോജനപ്പെടുമെന്ന് ബെവ്കോ എം.ഡി. ഹർഷിത അട്ടലൂരി പറഞ്ഞു.
സർക്കാരിന്റെ നയം പറയേണ്ടത് മന്ത്രിയാണെന്നും, ഈ വിഷയത്തിൽ എക്സൈസ് വകുപ്പ് മന്ത്രിക്ക് മുകളിൽ ഒരു ഉദ്യോഗസ്ഥനുമില്ലെന്നും എം.ബി. രാജേഷ് പറഞ്ഞു. അതേസമയം, ഓൺലൈൻ മദ്യവിതരണം നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ബെവ്കോ നടത്തിക്കഴിഞ്ഞിട്ടുണ്ട്.
ബെവ്കോ എം.ഡി.യുടെ വാദങ്ങൾ:
സംസ്ഥാനത്ത് ആകെയുള്ള 283 മദ്യവിൽപനശാലകളാണ് തിരക്കിനും നീണ്ട ക്യൂവിനും കാരണമാകുന്നത്. തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ അയ്യായിരത്തിലധികം മദ്യവിൽപനശാലകളുണ്ട്. ഓൺലൈൻ വിതരണം വന്നാൽ തിരക്ക് കുറയ്ക്കാൻ സാധിക്കുമെന്നും ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യമാവുമെന്നും ബെവ്കോ എം.ഡി. ഹർഷിത അട്ടലൂരി മനോരമ ന്യൂസിനോട് പറഞ്ഞു.
കൂടുതൽ വീര്യം കുറഞ്ഞ മദ്യം വിതരണം ചെയ്താൽ സ്ത്രീകളും കുട്ടികളും മദ്യപാനികളായി മാറുമെന്ന വാദം ശരിയല്ലെന്നും അവർ പറഞ്ഞു. ലഹരി മരുന്നുകളുടെ ഉപയോഗം വ്യാപകമാവുന്ന സാഹചര്യത്തിൽ, അതിനേക്കാൾ നല്ലത് വീര്യം കുറഞ്ഞ മദ്യമാണെന്ന് ഡോക്ടർമാർ പോലും പറയുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. 23 വയസ്സ് പൂർത്തിയായവർക്ക് മൂന്ന് ലിറ്റർ വരെ മദ്യം ഓൺലൈനായി വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും ഹർഷിത വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ ഈ വിഷയത്തിൽ സർക്കാർ ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് സൂചന.