അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളജിലെ നിതിന്‍ രാജിന്‍റെ മരണത്തില്‍ പ്രതികളെ പിടികൂടാനാകാതെ പൊലീസ്. മുഖ്യപ്രതി ഡോ. എം.കെ റാം സംസ്ഥാനം വിട്ടതായാണ് സൂചന. പ്രത്യേക അന്വേഷണസംഘം ഡോ. റാമിനെയും ഡോ. സംഗീതയെയും പിടികൂടാന്‍ ശ്രമം തുടരുകയാണ്. അതേസമയം, പ്രതികള്‍ രാജ്യം വിടാതിരിക്കാന്‍ ലുക്കൗട്ട് സര്‍ക്കുലര്‍ ഇന്ന് പുറത്തിറക്കിയേക്കും. ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളില്‍ മൂന്ന് ദിവസത്തിനുള്ളില്‍ കൃത്യമായ ചിത്രം വ്യക്തമാകുമെന്നാണ് അന്വേഷണസംഘം പറയുന്നത്.
ആത്മഹത്യയിലേക്ക് നയിച്ചതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ടെന്നും എല്ലാത്തിനും തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നുമാണ് പൊലീസിന്‍റെ മറുപടി. നിതിന്‍റെ സഹപാഠികളുടേത് ഉള്‍പ്പെടെ നിരവധി മൊഴികള്‍ ലഭിച്ചുവെന്നും പൊലീസ് വ്യക്തമാക്കുന്നു. അതേസമയം, ആരോഗ്യ സര്‍വകലാശാലയുടെ പ്രത്യേക സംഘം ഇന്ന് ഡെന്‍റല്‍ കോളജിലെത്തി അന്വേഷണം നടത്തും. കേസില്‍ ആരോപണവിധേയനായതിനെത്തുടര്‍ന്ന് ഡോക്ടര്‍ എം.കെ റാമിനെ കോളജില്‍ നിന്ന് പുറത്താക്കിയിരുന്നു. ഡെന്റല്‍ കോളജ് അനാട്ടമി വിഭാഗം അധ്യാപകനാണ് ഇദ്ദേഹം.
നിതിന്റെ മരണത്തില്‍ ഡോക്ടർ റാമിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു നടപടി. റാമിനെ കൂടാതെ മറ്റു രണ്ട് അധ്യാപകർക്കെതിരെയും വിദ്യാർത്ഥികൾ മാനേജ്മെന്റിന് പരാതി നൽകിയിട്ടുണ്ട്. മാനേജ്മെന്റിനും അധ്യാപകർക്കും എതിരെ രക്ഷിതാക്കളും രംഗത്തുവന്നു.
കണ്ണൂർ എടക്കാടുള്ള ഡോക്ടർ റാമിന്റെ രണ്ടാമത്തെ ക്ലിനിക്കും ഡിവൈഎഫ്ഐ പൂട്ടിച്ചു. ബിഡിഎസ് വിദ്യാർത്ഥികൾക്ക് പുറമേ പാരാമെഡിക്കൽ, ബി ഫാം, നഴ്സിംഗ് വിദ്യാർഥികളും പ്രതിഷേധവുമായി രംഗത്തെത്തിയുരുന്നു. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ അനിശ്ചിതകാല സമരമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. പ്രതിഷേധ സൂചകമായി ബിഡിഎസ് വിദ്യാർഥികൾ വെളുത്ത കോട്ട് അഴിച്ചുവച്ചും പ്രതിഷേധിച്ചിരുന്നു.