നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പേ കോൺഗ്രസ് സ്ഥാനാർഥിക്കു വേണ്ടി ചുവരെഴുത്തുമായി മുസ്ലീം ലീഗ് പ്രവർത്തകർ. നിലമ്പൂർ ചന്തക്കുന്നിലാണ് യു.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ട് തേടിയുള്ള ചുവരെഴുത്ത് ആരംഭിച്ചത്. സ്ഥാനാർഥിയുടെ പേര് ഇല്ലെങ്കിലും കൈപ്പത്തി ചിഹ്നത്തിൽ വോട്ട് അഭ്യർഥിച്ചുള്ള ചുവരെഴുത്താണ് തുടങ്ങിയത്.
ഇലക്ഷൻ പ്രഖ്യാപനവും സ്ഥാനാർഥി നിർണയവും നടന്നിട്ടില്ലെങ്കിലും മുസ്ലീം ലീഗ് പ്രവർത്തകർ ആവേശത്തിലാണ്. 2016ൽ നഷ്ടമായ നിലമ്പൂർ മണ്ഡലം തിരിച്ചു പിടിക്കണമെന്ന ആവേശത്തോടെയാണ് ലീഗ് പ്രവർത്തകർ പ്രചാരണം തുടങ്ങിയത്.
കഴിഞ്ഞ ദിവസം നിലമ്പൂരിൽ നടത്തിയ ലീഗിന്റെ ജാഗ്രതാ സംഗമത്തിലേക്ക് രണ്ടായിരത്തോളം പ്രവർത്തകർ എത്തിയിരുന്നു. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പും 2026 ൽ നിയമസഭ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ പിണറായി സർക്കാറിന്റെ വരവിന് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തടയിടുകയാണ് മുസ്ലീം ലീഗിന്റെ ലക്ഷ്യം.സ്ഥാനാർത്ഥി ആരായാലും കോൺഗ്രസ് സ്ഥാനാർഥിയെ വിജയിപ്പിക്കുകയാണ് മുസ്ലിംലീഗിന്റെ ലക്ഷ്യം.