Image: X, @path2shah, AI Enhanced
ബെംഗളൂരുവില്‍ ഓടുന്ന കാറിനുള്ളില്‍ യുവതിക്കുനേരെ ലൈംഗിക അതിക്രമം. അമിതവേഗത്തില്‍ പാഞ്ഞ കാറിനുള്ളില്‍ നടന്നത് തട്ടിക്കൊണ്ടുപോകല്‍ ശ്രമമെന്ന് പൊലീസ്. പ്രണയവിവാഹം കഴിച്ചതിന്റെ പേരില്‍ 21കാരിയെ വീട്ടില്‍ക്കയറി തട്ടിക്കൊണ്ടുപോവുകയും ഓടുന്ന കാറില്‍വച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായാണ് പരാതി. ബെംഗളൂരുവിലെ മഗഡി റോഡിലുള്ള അഗ്രഹാര ദാസരഹള്ളിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികളെ പരിശോധിച്ചത് ഡ്രൈവര്‍; വിഡിയോ വൈറലാകുന്നു, പ്രതിഷേധം
കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് പ്രണയവിവാഹം ചെയ്തതിന്റെ പേരില്‍ ബന്ധുക്കള്‍ നിയോഗിച്ച ക്വട്ടേഷന്‍ സംഘമാണ് രാജസ്ഥാൻ സ്വദേശിനിയായ യുവതിയെ ഉപദ്രവിച്ചത്. ബുധനാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഘം യുവതിയും ഭര്‍ത്താവും താമസിക്കുകയായിരുന്ന വാടകവീട്ടിലെത്തിയത്. ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയം നോക്കിയെത്തിയ സംഘം യുവതിയെ ബലമായി കാറിലേക്ക് വലിച്ചുകയറ്റി. യുവതിയെ കാറിന്റെ പിൻസീറ്റിലിരുത്തിയ ശേഷം പ്രതികളിലൊരാൾ അപമാനിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
യുവതി എതിര്‍ത്തതോടെ കാറിനുള്ളില്‍ പിടിവലിയും സംഘര്‍ഷാവസ്ഥയുമായെന്നാണ് റിപ്പോര്‍ട്ട്. തട്ടിക്കൊണ്ടുപോകലിനുശേഷം വിജയനഗർ, ഗോവിന്ദരാജനഗർ മേഖലകളിലൂടെ അതിവേഗത്തിൽ ഓടിച്ചുപോയ കാർ നിരവധി വാഹനങ്ങളിലിടിച്ചു. രണ്ട് കുട്ടികളടക്കം ആറുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റ ജയലക്ഷ്മി എന്ന സ്ത്രീ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
തുടര്‍ന്ന് ഹൊസഹള്ളിക്ക് സമീപത്തുവെച്ച് നാട്ടുകാർ കാർ തടഞ്ഞുനിർത്തി മൂന്ന് പ്രതികളെ പിടികൂടിയെങ്കിലും ഡ്രൈവർ സദ്ദാം സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.യുവതിയെ രാജസ്ഥാനിലേക്ക് തിരിച്ചെത്തിക്കാൻ അമ്മ പാനി ദേവി നല്‍കിയ ക്വട്ടേഷനാണെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഏതാനും മാസങ്ങൾക്ക് മുന്‍പാണ് വീട്ടുകാരുടെ എതിർപ്പ് മറികടന്ന് ഇലക്ട്രീഷ്യനായ യുവാവിനെ യുവതി വിവാഹം കഴിച്ചത്. തുടർന്ന് ഇരുവരും ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു. മഗഡി റോഡ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.