Image: X, @indiatoday, From the Video, AI Enhanced
സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികളെ പരിശോധിച്ചത് ഡോക്ടറുടെ ഡ്രൈവര്‍. ഉത്തർപ്രദേശിലെ കാൺപൂര്‍ കാൻഷി റാം കംബൈൻഡ് ഹോസ്പിറ്റൽ ആൻഡ് ട്രോമ സെന്ററിലാണ് സംഭവം. രോഗികളെ പരിശോധിച്ച ശേഷം മരുന്നുകള്‍ക്ക് കുറിപ്പെഴുതി നല്‍കുന്ന ഡ്രൈവറുടെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ ആശുപത്രി അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു.
Also Read: ‘അസ്സലാമു അലൈക്കും’ എന്ന് അഭിവാദ്യം; വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയെന്ന് ആരോപണം; വിമർശനം
ആശുപത്രിയിലെ എമർജൻസി മെഡിക്കൽ ഓഫീസറായ ഡോ. രാംകേഷ് ഒരു കേസിന്റെ ആവശ്യത്തിനായി കോടതിയിൽ പോയ സമയത്താണ് ഈ അന്യായം നടന്നത്. ഡോക്ടറുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ ഡ്രൈവറായ ദേവ് ഒപിയിൽ ഇരിക്കുകയും രോഗികളെ മുറിക്കുള്ളിലേക്ക് വിളിച്ച് വിവരങ്ങൾ ചോദിച്ചറിയുകയുമായിരുന്നു. വയറുവേദനയും മറ്റ് ബുദ്ധിമുട്ടുകളും ചോദിച്ചറിഞ്ഞ ശേഷം ഇയാൾ ഒപി ടിക്കറ്റിൽ മരുന്നുകൾ കുറിച്ച് നൽകുന്നത് വിഡിയോയിൽ കാണാം. ഈ മരുന്നുകള്‍ പുറത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ നിന്നും വാങ്ങാനായി നിര്‍ദേശം നല്‍കുന്നതും വിഡിയോയില്‍ വ്യക്തമാണ്.
വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വ്യാപകമായി പ്രചരിച്ചതോടെ ആശുപത്രി അധികൃതര്‍ ഡോക്ടറോട് വിശദീകരണം േതടിയ ശേഷം അന്വേഷണം പ്രഖ്യാപിച്ചു. രോഗികളുടെ ജീവൻ വച്ച് പന്താടുന്ന ഇത്തരം അനാസ്ഥയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് ജനങ്ങളിൽ നിന്ന് ഉയരുന്നത്.