Image Credit: X TOI Lucknow
വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ ഭർത്താവ് കഴുത്തറത്ത് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് നാടിനെ നടുക്കിയ ഈ സംഭവം. ഇരുപത്തെട്ടുകാരിയായ നഗ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് പർവേസിനെ പൊലീസ് അറസ്റ്റ് ചെയ്തു. നഗ്മയും പ്രതിയയായ ഭര്‍ത്താവ് പര്‍വേസും 12 വഷക്കാലമായി വിവാഹിതരാണ്. കുടുംബവീട് വിറ്റ ഇവര്‍ ഹർദോയിലെ ഇസ്‌ലാംനഗർ തിലിയ പ്രദേശത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു.
ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അവർ നിരന്തരം ഫോണിൽ സംസാരിക്കാറുണ്ടെന്നും ആരോപിച്ച് പർവേസ് പതിവായി നഗ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നു. ചൊവ്വാഴ്ച രാത്രി നഗ്മ ഉറക്കത്തിലായ തക്കം നോക്കി, പർവേസ് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആദ്യം പരിക്കേൽപ്പിക്കുകയും പിന്നീട് തലയറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. കൃത്യത്തിന് ശേഷം പ്രതി നേരെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും കുറ്റം സമ്മതിക്കുകയും ചെയ്തു.
കൊല്ലപ്പെട്ട നഗ്മയുടെ കുടുംബാംഗങ്ങൾ പ്രതിക്കും കുടുംബത്തിനും എതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ഭർത്താവിൽ നിന്നും മറ്റ് ബന്ധുക്കളിൽ നിന്നും നഗ്മയ്ക്ക് നിരന്തരം ശാരീരിക പീഡനങ്ങളും കൊലപാതക ഭീഷണികളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അമ്മയും സഹോദരിയും വ്യക്തമാക്കി. അവന്‍ അവളുടെ കഴുത്തറക്കുമെന്ന് പറായുണ്ടായിരുന്നു, ഒടുവില്‍ അത് ചെയ്തു എന്നും പ്രതിയുടെ സഹോദരിമാര്‍ക്കും അമ്മയ്ക്കും ഇതില്‍ പങ്കുണ്ടെന്നും നഗ്മയുടെ അമ്മ പറഞ്ഞു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും കുടുംബാംഗങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.