ചിത്രം: ANI
മഹാരാഷ്ട്രയിലെ മുംബൈയിൽ ഗണേശോത്സവ ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള വിഗ്രഹ വരവേൽപ്പ് ചടങ്ങിനിടെ 22 അടി ഉയരമുള്ള വിഗ്രഹം വീണ് രണ്ട് പേർ മരിച്ചു. സംകേത് നേവ്ഷെ (33), ബ്രിജേഷ് ഹേമന്ത് ജോഷി (30) എന്നിവരാണ് മരിച്ചത്. അഞ്ച് പേർക്ക് പരുക്കേറ്റു. മുംബൈയിലെ ഭുലേശ്വറിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. അഞ്ചുപേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വിഗ്രഹം ഉയർത്തുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇന്നലെ രാത്രി 10 മണിയോടെ ഭുലേശ്വർ മേഖലയിലെ ബൽറാം മെർച്ചന്റ് റോഡിലാണ് അപകടമുണ്ടായത്. ബൈക്കുളയിൽ നിന്ന് ഭുലേശ്വറിലേക്ക് പന്തലിലേക്ക് കൊണ്ടുവരികയായിരുന്ന 22 അടി ഉയരമുള്ള ഗണപതി വിഗ്രഹമാണ് പന്തലിൽ എത്തുന്നതിന് ഏകദേശം 50 മീറ്റർ മുമ്പ് വീണത്. വിഗ്രഹത്തിന്റെ ഫ്രെയിമിലെ നട്ടുകളും ബോൾട്ടുകളും അയഞ്ഞതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
വിവരം ലഭിച്ചയുടൻ മുംബൈ ഫയർഫോഴ്സും പൊലീസും ട്രാഫിക് പൊലീസും ആംബുലൻസ് സർവീസുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരുക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ട് പേര്‍ മരിച്ചു. മറ്റുള്ളവര്‍ ചികിത്സയിലാണ്. പരിക്കേറ്റവരുടെയെല്ലാം നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. അപകടത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.