മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലുള്ള ഖാവ്ദ കുന്നിൽ 18 വയസ്സുകാരനായ മകനും മാതാപിതാക്കളും പാറക്കെട്ടിലേക്ക് വീണു മരിച്ചു. മകൻ ആത്മഹത്യ ചെയ്യാൻ കുന്നിൻ മുകളിൽ നിലയുറപ്പിച്ചതിനെത്തുടർന്ന്, രക്ഷിക്കാൻ നടത്തിയ ശ്രമങ്ങളാണ് മൂന്നുപേരുടെയും ദാരുണാന്ത്യത്തിൽ കലാശിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയാണു സംഭവങ്ങളുടെ തുടക്കം. ദേവ്‌ലായ് സ്വദേശിയായ പതിനെട്ടുകാരൻ ഖാവ്ദ കുന്നിൻമുനമ്പിലെത്തി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.
വിവരമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും പൊലീസും സ്ഥലത്തെത്തി. മൂന്നു മണിക്കൂറോളം മകനെ പിന്തിരിപ്പിക്കാൻ മാതാവും നാട്ടുകാരും പൊലീസും ചേർന്ന് ആവതു ശ്രമിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ, കുന്നിൻചുവട്ടിൽ നിന്നിരുന്ന പിതാവ് മുകളിലെത്തി മകനെ നേരിട്ടു പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ യുവാവ് കൂടുതൽ അപകടകരമായ രീതിയിൽ അരികിലേക്ക് നീങ്ങിയതോടെ, പിതാവ് മകനെ പിടിച്ചുവെക്കാൻ മുന്നോട്ടു ചാടുകയായിരുന്നു. ഇരുവരും തമ്മിലുണ്ടായ പിടിവലിക്കിടെ കാലുതെറ്റി രണ്ടുപേരും താഴ്ചയിലേക്ക് പതിച്ചു. ഭർത്താവും മകനും കൺമുന്നിൽ വീഴുന്നതുകണ്ട് മാനസികമായി തകർന്ന മാതാവും നിമിഷങ്ങൾക്കകം കൊക്കയിലേക്ക് ചാടുകയായിരുന്നു. യുവാവ് ആത്മഹത്യ ചെയ്തതിന് പിന്നിലെ കാരണം വ്യക്തമല്ല.
ഗുരുതരമായി പരിക്കേറ്റ മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. നാട്ടുകാരും വിനോദസഞ്ചാരികളും പകർത്തിയ ദൃശ്യങ്ങളിൽ ദാരുണസംഭവത്തിന്റെ വ്യാപ്തി വ്യക്തമാണ്. സംഭവം സ്ഥിരീകരിച്ച പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.