Image: x, @indiatoday
ഡൽഹിയിലെ ദ്വാരകയിൽ മൂന്ന് മാസം ഗർഭിണിയായ പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ നാസിയ ഖാനം (30) ആണ് മരിച്ചത്. മരണത്തിനു പിന്നില്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരുമാണെന്ന് നാസിയയുടെ കുടുംബം ആരോപിക്കുന്നു.
Also Read: 22 അടി ഉയരമുള്ള ഗണേശ വിഗ്രഹം മറിഞ്ഞുവീണു; രണ്ട് മരണം; അഞ്ച് പേർക്ക് പരുക്ക്
ഈ വര്‍ഷം ഏപ്രില്‍ 11നാണ് നാസിയയും അജിം അലിഖാനും വിവാഹിതരായത്. വിവാഹത്തിനു പിന്നാലെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് നാസിയയെ ശാരീരികമാുയം മാനസികമായും ഉപദ്രവിക്കാന്‍ തുടങ്ങിയിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. ഭര്‍തൃമാതാവ് സമീൻ നിഷ, ഭര്‍തൃപിതാവ് ബാബർ അലി ഖാൻ എന്നിവര്‍ മകളെ അതിക്രൂരമായി പീഡിപ്പിച്ചെന്നാണ് നാസിയയുടെ പിതാവ് തൗവാബ് ഖാൻ നല്‍കിയ പരാതിയില്‍ പറയുന്നത്. നാസിയയെ സ്ഥിരമായി മർദിക്കാറുണ്ടായിരുന്നെന്നും വീട്ടിൽ നിന്ന് ഇറക്കിവിടുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
മൂന്ന് മാസം ഗർഭിണിയായിരുന്നിട്ടും ഭർത്താവിന്റെയും വീട്ടുകാരുടെയും പെരുമാറ്റത്തിൽ മാറ്റമൊന്നും ഉണ്ടായിരുന്നില്ലെന്ന് നാസിയ മാതാപിതാക്കളെ വിളിച്ചറിയിച്ചിരുന്നു. സംഭവം നടന്ന ദിവസം തങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നുവെന്ന് ഭര്‍ത്താവ് പൊലീസിനു മൊഴി നല്‍കി. നാസിയ തന്നെ ഒരു മുറിയിലിട്ട് അടച്ച ശേഷം മറ്റൊരു മുറിയിലേക്കു പോയെന്നും ഫാനില്‍ തൂങ്ങി മരിച്ചെന്നും മൊഴിയില്‍ പറയുന്നു.
ഭർതൃവീട്ടുകാർ നാസിയയെ കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിക്കുന്നു. ബിജ്വാസൻ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ദിനേഷ് റാണയ്ക്ക് മുന്നിൽ നാസിയയുടെ പിതാവും സഹോദരനും മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 85 , സെക്ഷൻ 108 എന്നീ വകുപ്പുകൾ പ്രകാരം പോലീസ് കേസ് റജിസ്റ്റർ ചെയ്തു. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.