അരൂരില്‍ യുവതി ജീവനൊടുക്കിയത് വരനും വീട്ടുകാരും വിവാഹത്തില്‍ നിന്നും പിന്‍മാറിയതിനെ തുടര്‍ന്നെന്ന് ആരോപണം. അരൂര്‍ 23ാം വാര്‍ഡില്‍ കിഴക്കേവേലിക്കകത്ത് അജയന്റെ മകൾ അനഘ(25)യെ ആണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെയാണ് അനഘയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Also Read: വിവാഹത്തിന് വിസമ്മതിച്ചു; യുവതിയുടെ സ്വകാര്യഭാഗത്ത് തിളച്ച വെള്ളമൊഴിച്ചു! 23കാരി ചികില്‍സയില്‍
നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്നാണ് അനഘ മരിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. തൃശൂര്‍ സ്വദേശിയായ പ്രതിശ്രുത വരനും കുടുംബാംഗങ്ങള്‍ക്കുമെതിരെ അനഘയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസെടുത്തു. മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ രംഗത്ത് ജോലി ചെയ്തിരുന്ന അനഘയും തൃശൂര്‍ സ്വദേശിയും തമ്മിലുള്ള വിവാഹം നവംബറില്‍ നടത്താന്‍ ഇരുവീട്ടുകാരും തീരുമാനിച്ചിരുന്നു. ഇരുവരും നേരത്തേ അബുദബിയിലായിരുന്നു. അടുത്തിടെ യുവാവിന്റെ മാതാപിതാക്കള്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതായി അനഘയുടെ വീട്ടുകാരെ ഫോണില്‍ അറിയിച്ചിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
Also Read: 'ഞാനെന്‍റെ അച്ഛന്‍റെ വീട്ടില്‍'; വിമര്‍ശകര്‍ക്ക് മറുപടിയുമായി അഖിൽ എൻആർഡിയുടെ ഭാര്യ മേഘ
ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ബന്ധുക്കളിടപെട്ട് വിവാഹം വേണ്ടെന്നുവയ്ക്കുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് വീട്ടുകാരെ അറിയിക്കാതെ അനഘ അബുദബിയിലെത്തിയെങ്കിലും യുവാവിന്റെ നിലപാടില്‍ മാറ്റമുണ്ടായിരുന്നില്ല. അനഘ അബുദബിയിലെത്തിയ കാര്യം വരന്റെ ബന്ധുക്കൾ പറഞ്ഞാണ് അനഘയുടെ വീട്ടുകാർ അറിഞ്ഞത്. ഇരുകൂട്ടരും ആവശ്യപ്പെട്ടതിനെ തുടർന്ന് അനഘയും യുവാവും കഴിഞ്ഞ ബുധനാഴ്ച തിരികെ നാട്ടിലെത്തിയിരുന്നു.
ബുധനാഴ്ച തിരിച്ചെത്തിയ അനഘ ബന്ധം ഇനി തുടരുന്നില്ലെന്നും മാതാപിതാക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പറഞ്ഞിരുന്നു. തുടര്‍ന്നാണ് അനഘ രാത്രിയോടെ ആത്മഹത്യ ചെയ്തത്. ഇതിന് തൊട്ടുമുൻപ് യുവാവിന് അനഘ സന്ദേശമയച്ചതായി ബന്ധുക്കൾ സംശയിക്കുന്നു. കൂടാതെ അനഘ അമ്മയുടെ ഫോണിലേക്കും സന്ദേശം അയച്ചിരുന്നു. ‘യുവാവിന്റെ അമ്മയോട് പറയണം ഇതൊന്നും അഭിനയമായിരുന്നില്ല എന്ന്’–ഇതായിരുന്നു അനഘ അയച്ച സന്ദേശം. വരനും വരന്റെ അമ്മയുമാണ് അനഘയുടെ മരണത്തിന് കാരണക്കാരെന്ന് കുടുംബം ആരോപിക്കുന്നു. യുവതി ഉപയോഗിച്ചിരുന്ന മൊബൈൽഫോണും, ലാപ്‌ടോപ്പും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അരൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പ്യാരിയാണ് അനഘയുടെ അമ്മ, സഹോദരൻ: അനന്തു.