അയോധ്യ രാമ ക്ഷേത്ര നിര്‍മാണത്തിലും കൊള്ളയെന്ന് ആരോപണം. ഓരോ പ്രവൃത്തിക്കും 40 ശതമാനം വരെ കമ്മീഷന്‍ ഈടാക്കിയെന്ന് ക്ഷേത്രപരിസരത്ത് ജോലി ചെയ്തവരുടെ വെളിപ്പെടുത്തല്‍. കടലാസുകളില്‍ ഉയര്‍ന്ന തുക രേഖപ്പെടുത്തി പണം നല്‍കി. തുടര്‍ന്ന് ഈ തുക തിരികെ വാങ്ങിയെന്നും ആരോപണം.
അയോധ്യയിലെ രാമ ക്ഷേത്ര നിർമ്മാണത്തിലും അനുബന്ധ അടിസ്ഥാന സൗകര്യ വികസനത്തിലും വന്‍ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായ വിവരമാണ് പുറത്തുവരുന്നത്. ഓരോ നിർമ്മാണ പ്രവൃത്തിക്കും നാൽപ്പത് ശതമാനം വരെ കമ്മീഷൻ ഈടാക്കിയതായി ക്ഷേത്ര പരിസരത്ത് ജോലി ചെയ്തിരുന്നവരാണ് വെളിപ്പെടുത്തിയത്. ഈ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് രാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയായിരുന്ന ചമ്പത് റായിക്ക് കൃത്യമായ അറിവുണ്ടായിരുന്നുവെന്നും, ചമ്പത്ത് റായിയുടെ അടുത്ത അനുയായിയും ഡ്രൈവറുമായ ടിന്നു യാദവ് വഴിയാണ് ഈ പണപ്പിരിവുകൾ നടത്തിയിരുന്നതെന്നും ഇവർ ആരോപിക്കുന്നു.
ഇതോടൊപ്പം, ക്ഷേത്രത്തിലെ സംഭാവന തുക തട്ടിയെടുക്കാൻ ജീവനക്കാർക്ക് പരിശീലനം നൽകിയെന്ന് ആരോപിക്കപ്പെടുന്ന ക്ഷേത്ര അഡ്മിനിസ്ട്രേറ്റർ ഗോപാൽ റാവു അയോധ്യ വിട്ടതായും അഭ്യൂഹമുണ്ട്. ഒരു വാർത്താ ചാനലിന്റെ സ്റ്റിങ് ഓപ്പറേഷനിലൂടെയാണ് സംഭാവന തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.