'ദ് ടെലഗ്രാഫ്' മുൻ എഡിറ്റർ ആർ. രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കി നൽകി. വോട്ടർ പട്ടികയിൽ പേരില്ലെന്ന കാരണത്താൽ പാസ്‌പോർട്ട് പുതുക്കാൻ അധികൃതർ വിസമ്മതിച്ചത് നേരത്തെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ വിഷയത്തിൽ കേന്ദ്രസർക്കാർ നടപടി തിരുത്തിയതിനെത്തുടർന്നാണ് ഇപ്പോൾ പാസ്‌പോർട്ട് ലഭ്യമായത്. പാസ്‌പോർട്ട് പുതുക്കി ലഭിക്കാത്തതിനെ തുടർന്ന് യുഎസിൽ വെച്ചു നടന്ന മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
ബംഗാൾ വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ടതാണ് ഇത്തരം പ്രതിസന്ധികൾക്ക് കാരണമായതെന്ന് രാജഗോപാൽ ചൂണ്ടിക്കാട്ടിയിരുന്നു. മാധ്യമപ്രവർത്തകർക്ക് പോലും ഇത്തരം ദുരനുഭവങ്ങൾ നേരിടേണ്ടി വരുന്നത് സാധാരണക്കാരുടെ അവസ്ഥ എത്രത്തോളം ദയനീയമായിരിക്കുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിരുന്നു. പൗരാവകാശങ്ങൾ ഹനിക്കപ്പെടുന്നതാണിതെന്ന് ചൂണ്ടിക്കാട്ടി വിവിധ രാഷ്ട്രീയ കക്ഷികളും എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും ശക്തമായി രംഗത്തെത്തിയിരുന്നു.