എന്‍.ചന്ദ്രശേഖരന്‍

  • ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ നോയല്‍ ടാറ്റയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് രാജി തീരുമാനം.

എന്‍.ചന്ദ്രശേഖരന്‍ ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനം ഒഴിയുന്നു. ഈ മാസം 18 ന് ജനറല്‍ബോഡി യോഗം നടത്താനിരിക്കെയാണ് പ്രഖ്യാപനം. അടുത്തവര്‍ഷം ഫെബ്രുവരിയില്‍ കാലാവധി പൂര്‍ത്തിയാകുംവരെ സ്ഥാനത്തു തുടരുമെന്നു ബോര്‍ഡ് അംഗങ്ങള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കി. ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ നോയല്‍ ടാറ്റയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് രാജി തീരുമാനം. Also Read: രാഹുലിനൊപ്പമുള്ള സ്ത്രീയും കുട്ടിയും ആര്? ബിജെപിയുടെ ചോദ്യം; മറുപടിയുമായി കോൺഗ്രസ്

ടാറ്റ സണ്‍സിന്‍റെ ഓഹരിവില്‍പന, എയര്‍ ഇന്ത്യപോലെ നഷ്ടത്തിലുള്ള സ്ഥാപനങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നത്, ബോര്‍ഡിന്‍റെ നിയന്ത്രണം തുടങ്ങിയ വിഷയങ്ങളില്‍ നോയല്‍ ടാറ്റയും ചന്ദ്രശേഖരനും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. കാലാവധി നീട്ടിനല്‍കില്ലെന്നും സൂചനകള്‍ വന്നിരുന്നു. അതിനിടെയാണ് രാജിപ്രഖ്യാപനം.

ടാറ്റാ ഗ്രൂപ്പിലെ തന്റെ നാലു പതിറ്റാണ്ട് നീണ്ട സേവനത്തിന് ശേഷം പടിയിറങ്ങാൻ തീരുമാനിച്ചതായി എൻ. ചന്ദ്രശേഖരൻ വ്യക്തമാക്കി. ടാറ്റ ഗ്രൂപ്പിനെ നയിക്കാൻ ലഭിച്ച അവസരം വലിയൊരു അഭിമാനമായി കാണുന്ന അദ്ദേഹം, അടുത്ത ഫെബ്രുവരിയിൽ അവസാനിക്കുന്ന തന്റെ ചെയർമാൻ സ്ഥാനം അഞ്ചു വർഷത്തേക്ക് കൂടി നീട്ടുന്നതിൽ ട്രസ്റ്റ് അനുകൂല നിലപാട് സ്വീകരിച്ചിരുന്നതായി അറിയിച്ചു. എന്നാൽ, ഒരു ട്രസ്റ്റ് അംഗം ഇതിനെതിരെ എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിൽ ഇനി സ്ഥാനത്ത് തുടരേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം.

കഴിഞ്ഞ ബോർഡ് യോഗത്തിന് ശേഷം ആറു മാസം പിന്നിട്ടിട്ടും ഈ വിഷയത്തിൽ യാതൊരു അന്തിമ തീരുമാനവും ആയിട്ടില്ല. ടാറ്റ സൺസ് വലിയൊരു കമ്പനിയാണെന്നും, നിരവധി നിർണായക പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കമ്പനിയെ നയിക്കാൻ വ്യക്തമായൊരു നേതാവ് ഉണ്ടാകേണ്ടത് ജീവനക്കാരുടെയും നിക്ഷേപകരുടെയും ആവശ്യമാണെന്നും, ഈ കാരണത്താൽ നിലവിലെ കാലാവധി അവസാനിച്ച ശേഷം പുനർനിയമനത്തിനായി തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ടാറ്റ സൺസ് ഡയറക്ടർ ബോർഡിനെ ഔദ്യോഗികമായി അറിയിച്ചതായും ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

Tata Sons Chairman N. Chandrasekaran has announced his resignation and will continue until his term ends in February next year. Reports suggest the decision follows differences with Tata Trusts Chairman Noel Tata over strategic and governance issues. Chandrasekaran has also requested the board not to consider him for another term.