Image: File, Manorama
സംഗതി വെറും പോത്തിൻ്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം ആണെങ്കിലും പ്രശ്‌നപരിഹാരത്തിന് ആരും സഞ്ചരിക്കാത്ത വഴികളിലൂടെ നീങ്ങുകയാണ് യുപി പോലീസ്. ഒരു പോത്തിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്താൻ ഡി.എൻ.എ പരിശോധന നടത്താനാണ് ഗയ റൂറൽ പോലീസ് സൂപ്രണ്ടിന് ബിഹാറിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ നിർദ്ദേശം.
സിർഹ് ഗ്രാമത്തിലുള്ള സൂരജ് യാദവിന്റെ വീട്ടിൽ നിന്ന് ദിവസങ്ങൾക്ക് മുൻപ് പോത്തിനെ മോഷ്ടിച്ചുവെന്ന് ആരോപിക്കപ്പെടുന്നതോടെയാണ് തർക്കം ആരംഭിച്ചത്. മോഷ്ടിക്കപ്പെട്ട പോത്തിന് വേണ്ടിയുള്ള യാദവിന്റെ തിരച്ചിൽ അവസാനിച്ചത് അയൽഗ്രാമമായ നൗരംഗയിലാണ്. പ്രകാശ് മാഞ്ചിയുടെ വീട്ടിലെ പോസ്റ്റിൽ പോത്തിനെ കെട്ടിയിരിക്കുന്നത് കണ്ടതായി ആരോ അദ്ദേഹത്തെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ നൗരംഗയിലെത്തിയ യാദവ് പോത്തിനെ തിരികെ കൊണ്ടുവന്നത് മാഞ്ചിയെ പ്രകോപിപ്പിച്ചു. താനാണ് പോത്തിന്റെ യഥാർത്ഥ ഉടമയെന്ന് അവകാശപ്പെട്ട് അദ്ദേഹം അട്രി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
Also Read:21കാരിയായ മോഡലിനെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തി; ജിം ട്രെയിനർക്കായി തിരച്ചിൽ
ഇതേത്തുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ അജയ് കുമാർ, പോത്തുമായി അട്രി പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ യാദവിനോട് ആവശ്യപ്പെട്ടു. പോത്തിനെ രണ്ടുദിവസം സ്റ്റേഷനിൽ സൂക്ഷിച്ചു. എന്നാൽ യാദവിന്റെ അനുയായികൾ ബഹളമുണ്ടാക്കിയതിനെ തുടർന്ന് പോലീസ് പോത്തിനെ അദ്ദേഹത്തിന് തന്നെ കൈമാറുകയായിരുന്നു. തുടർന്ന് ദലിത് സംഘടനകളും പ്രതിപക്ഷ പാർട്ടികളും ഇടപെട്ടതോടെ പ്രശ്നം രൂക്ഷമായി. തുടർന്നാണ് പോലീസിന്റെ അസാധാരണ നീക്കം.
വേഗത്തിലുള്ള ശാസ്ത്രീയ അന്വേഷണത്തിലൂടെ വിഷയം പരിഹരിക്കാൻ മഗധ് റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് വികാസ് വൈഭവ്, ഗയ റൂറൽ എസ്.പി ദിവ്യാഞ്ജലി ജയ്‌സ്വാളിന് നിർദേശം നൽകുകയായിരുന്നു.
തർക്കത്തിലിരിക്കുന്ന പോത്തിന്റെയും, ഗ്രാമത്തിലുണ്ടെന്ന് യാദവ് അവകാശപ്പെടുന്ന തള്ളപ്പോത്തിന്റെയും ഡി.എൻ.എ പരിശോധന നടത്താനാണ് സോണൽ ഐ.ജി ഉത്തരവിട്ടിരിക്കുന്നത്. തള്ളപ്പോത്ത് തന്റെ ഗ്രാമത്തിലുണ്ടെന്ന് യാദവ് അവകാശപ്പെട്ടതിനാലാണ് ഡി.എൻ.എ പരിശോധന നടത്താൻ തീരുമാനിച്ചതെന്നും വികാസ് വൈഭവ് പറഞ്ഞു
പട്ടികജാതി-പട്ടികവർഗ നിയമപ്രകാരം മാഞ്ചി, യാദവിനെതിരെ പരാതി നൽകിയിട്ടുണ്ട്. പ്രതിപക്ഷ പാർട്ടിയായ രാഷ്ട്രീയ ജനതാദൾ നേതാവും മുൻ അട്രി എം.എൽ.എയുമായ അജയ് കുമാർ യാദവ് എന്ന രഞ്ജിത് യാദവ് സോണൽ ഐ.ജിയെ സമീപിച്ച് സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് നിവേദനം നൽകി. ബിഹാറിലെ ഭരണമുന്നണിയായ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സഖ്യകക്ഷിയായ ഹിന്ദുസ്ഥാനി അവാം മോർച്ചയും വിഷയത്തിൽ ഇടപെട്ടു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ ഉറപ്പുനൽകിയതായി പാർട്ടിയുടെ ദേശീയ വക്താവ് ശ്യാം സുന്ദർ മാഞ്ചി പറഞ്ഞു.