AI Generated Image
നഗരങ്ങളിലെ ജീവതിതച്ചെലവും മാറിക്കൊണ്ടിരിക്കുന്ന ജീവിതരീതികളും പലപ്പോഴും ആളുകള്‍ പ്രതിസന്ധിയിലാക്കാറുണ്ട്. എന്നാല്‍ മാസം 2 ലക്ഷത്തിലധികം മാസവരുമാനം ഉണ്ടായിട്ടുപോലും ജീവിക്കാന്‍ ആ പണം തികയുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുംബൈയിലെ ദമ്പതികള്‍. സമൂഹമാധ്യമ പ്ലാറ്റ്ഫോമിലാണ് ഇവര്‍ തങ്ങളുടെ വരവ് ചെലവ് കണക്കുകള്‍ പങ്കുവച്ചത്.
മാസാവസാനം ആകുമ്പോഴേക്കും അക്കൗണ്ട് എങ്ങനെ കാലിയാകുന്നു എന്ന് തങ്ങൾക്ക് മനസ്സിലാകുന്നില്ലെന്നും, കുട്ടികളൊക്കെ ആയാല്‍ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കയുണ്ടെന്നും യുവാവ് കുറിപ്പിൽ പറയുന്നു. വീട്ടുവാടകയാണ് ഏറ്റവും വലിയ ചെലവ്. 44000 രൂപയാണ് വാടകയിനത്തില്‍ പോകുന്നത്. അതായത് കിട്ടുന്ന ശമ്പളത്തിന്റെ ഏകദേശം 20 ശതമാനം.
പലചരക്ക്, ഗ്യാസ്, മറ്റ് വീട്ടുചെലവുകൾ ഒക്കെകൂടി 20,000 രൂപ, ഓഫിസിലേക്കുള്ള യാത്രാച്ചെലവ് 5,000 - 6,000 രൂപ, വൈദ്യുതി ബിൽ 5,000 - 6,000 രൂപ, മരുന്നുകൾ 5,000 രൂപ, വിനോദം പോലുള്ള ആവശ്യങ്ങള്‍ക്ക് 12000 മുതൽ 13000 രൂപ വരെയും ചെലവുണ്ട്. 60000 രൂപ വിവിധ എസ്ഐപികളിലായി നിക്ഷേപിക്കുന്നുമുണ്ട്. എന്നാല്‍ ഇത് കഴിഞ്ഞും പണം മിച്ചം വരേണ്ടതാണെന്നും ഈ തുക മുഴുവൻ എങ്ങോട്ട് പോകുന്നു എന്ന് അറിയാതെ പോവുകയാണെന്നുമാണ് ദമ്പതികള്‍ പറയുന്നത്,
പോസ്റ്റ് വൈറലായതോടെ ഉപദേശവുമായി നിരവധിപേരാണ് എത്തിയിരിക്കുന്നത്. നിലവിൽ നടത്തുന്ന 60,000 രൂപയുടെ എസ്‍.ഐ.പി നിക്ഷേപം ഒരു വലിയ സമ്പാദ്യം തന്നെയാണ്. അത് കണക്കിലെടുക്കാതെ കയ്യിൽ പണമില്ലെന്ന് പറയരുത് എന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്. കൂടാതെ അവസാന നിമിഷം വലിയ തുക നൽകി ഫ്ലൈറ്റ് ടിക്കറ്റ് എടുത്ത് നാട്ടിൽ പോകുന്നത് ബജറ്റ് തെറ്റിക്കും. നാട്ടിൽ പോകാൻ മാത്രമായി ഒരു പ്രത്യേക ഫണ്ട് മാറ്റിവെക്കുക തുടങ്ങിയ നിരവധി പരിഹാരമാര്‍ഗങ്ങളും ഉപദേശങ്ങളുമാണ് ദമ്പതികളെത്തേടിയെത്തുന്നുണ്ട്.