തേന്‍ ശേഖരിക്കാന്‍ പോയ കുട്ടിയുടെ തല പാറക്കെട്ടിലെ വിടവില്‍ കുടുങ്ങി. എട്ട് മണിക്കൂര്‍ നേരമാണ് കുട്ടിയുടെ തല വിടവില്‍ കുടുങ്ങിയത്. തൊട്ടപ്പുറത്തായി മാരകവിഷമുള്ള പാമ്പായിരുന്നു കുട്ടിക്ക് കൂട്ടുണ്ടായിരുന്നത്. അങ്ങേയറ്റം ഭീതിദമായ മണിക്കൂറുകളായിരുന്നുവെന്ന് രക്ഷപ്പെട്ട ശേഷം കുട്ടി പ്രതികരിച്ചു.
ഒഡിഷയില നയഗഡ് ജില്ലയില്‍ ഇന്നലെയാണ് സംഭവം. ഷിബ പ്രധാന്‍ എന്ന കുട്ടിയാണ് അമ്മാവനൊപ്പം തേന്‍ ശേഖരിക്കാനായി പോയത്. പാറക്കെട്ടിനുള്ളിലായിരുന്നു തേനീച്ചക്കൂട്. ഇടുങ്ങിയ വിടവിലൂടെ തലയിട്ട കുട്ടിക്ക് പുറത്തേക്ക് കടക്കാനായില്ല. മരണത്തെ മുഖാമുഖം കണ്ട മണിക്കൂറുകള്‍.
അമ്മാവനും നാട്ടുകാരും വന്ന് ശ്രമിച്ചിട്ടും കുട്ടിയെ പുറത്തെടുക്കാനായില്ല. വിടവിനുള്ളില്‍ മാരകവിഷമുള്ള പാമ്പിന്റെ സാന്നിധ്യവും കുട്ടിയെ ഭീകരമായ അവസ്ഥയിലെത്തിച്ചു. തുടര്‍ന്ന് പൊലീസിനേയും അഗ്നിശമന സേനയേയും വിവരം അറിയിച്ചു. ഒഡഗാവില്‍ നിന്നും നയഗഡില്‍ നിന്നും പോലീസ്, അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. അതേസമയം വിടവിനുള്ളിൽ പാമ്പുണ്ടായിരുന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. ഒടുവില്‍ എട്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കുട്ടിയെ പരിക്കുകളൊന്നുമില്ലാതെ സുരക്ഷിതമായി പുറത്തെടുത്തു.