israel-in-india

TOPICS COVERED

അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ നടക്കുമ്പോഴും ഇന്ത്യയില്‍ ഓപ്പറേഷന്‍ വിങ് ഓഫ് ഡോണ്‍ നടത്തി ഇസ്രയേല്‍.  ബ്നെയി മെനാഷെ വിഭാഗത്തിലുള്ള 5000 ത്തോളം പേരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ടെല്‍അവീവിലേക്ക് എത്തിക്കുകയാണ് ദൗത്യത്തിന്‍റെ ലക്ഷ്യം. ഇസ്രയേലിലെ പത്ത് നഷ്ടപ്പെട്ട ഗോത്രങ്ങളിൽ ഒന്നായ 'മനാഷെ' ഗോത്രത്തിന്റെ പിൻഗാമികളാണ് ബ്നെയി മെനാഷെ വിഭാഗം എന്നാണ് കരുതുന്നത്. 

ആദ്യ ബാച്ചിലെ 250 പേരെ വ്യാഴാഴ്ച ഡല്‍ഹി വഴി ടെല്‍ അവീവിലെത്തിച്ചു. ബ്നെയി മെനാഷെ വിഭാഗക്കാരെ  തിരികെ എത്തിക്കാനുള്ള നടപടികള്‍ക്ക് കഴിഞ്ഞ വര്‍ഷം ബെന്യമിന്‍ നെതന്യാഹു സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. പ്രതിവർഷം 1200 പേർക്ക് കുടിയേറാൻ അനുവദിക്കുന്ന പദ്ധതിയുടെ തുടക്കമാണിതെന്നാണ് ഇസ്രയേൽ കുടിയേറ്റ മന്ത്രി ഒഫിർ സോഫർ പറഞ്ഞു. 

ബൈബിൾ അനുസരിച്ച് പുരാതന ഇസ്രായേൽ ജനത 12 ഗോത്രങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. പത്ത് ഗോത്രങ്ങൾക്ക് യാക്കോബിന്റെ പുത്രന്മാരുടെ പേരുകളും, രണ്ട് ഗോത്രങ്ങൾക്ക് അദ്ദേഹത്തിന്റെ പേരക്കുട്ടികളായ എഫ്രയീമിന്റെയും മനശ്ശെയുടെയും പേരുകളും ലഭിച്ചു. മെനാഷെയുടെ പിൻഗാമികളാണ് എന്നാണ് ബ്നെയ് മെനാഷെ സമൂഹം അവകാശപ്പെടുന്നത്. ബിസി 722 ല്‍ ഇസ്രായേൽ അസ്സീറിയക്കാരോട് പരാജയപ്പെട്ടതോടെയാണ് ബ്നെയ് മെനാഷെ വിഭാഗം നാടുകടത്തപ്പെടുന്നത്. 

പേർഷ്യ, അഫ്ഗാനിസ്ഥാൻ, ടിബറ്റ്, ചൈന എന്നിവിടങ്ങളിലൂടെ നൂറ്റാണ്ടുകൾ നീണ്ട പലായനത്തിനുശേഷം ഏകദേശം പതിനായിരത്തോളം പേരാണ് മണിപ്പൂരിലും മിസോറാമിലും സ്ഥിരതാമസമാക്കിയത്. മണിപ്പൂരില്‍ ബ്നെയ് മെനാഷെ കുക്കി വിഭാഗക്കാരായാണ് കണക്കാക്കുന്നത്. ഭൂരിഭാഗം കുക്കി വിഭാഗക്കാരും 20-ാം നൂറ്റാണ്ടില്‍ ക്രിസ്തുമതം സ്വീകരിച്ചെങ്കിലും ബ്നെയ് മെനാഷെ വിഭാഗക്കാര്‍ ജൂത വിശ്വാസമാണ് പിന്തുടരുന്നത്.

2005 ന് മുന്‍പ് ഇന്ത്യയിൽ നിന്നും ഇസ്രയേലിലേക്ക് എത്തിയ ബ്നെയ് മെനാഷെ വിഭാഗക്കാരെ ഹെബ്രോൺ, ഗാസയിലെ ഇസ്രായേലി സെറ്റില്‍മെന്‍റ് എന്നിവിടങ്ങളിലാണ് പാര്‍പ്പിച്ചത്. വ്യാഴാഴ്ച എത്തിയ 250 അംഗങ്ങളെ വടക്കൻ ഇസ്രയേലിലാണ് പാര്‍പ്പിക്കുക. ലെബനനിൽ നിന്നും ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണം നടക്കുന്ന ഭാഗമാണിത്. മേഖലയില്‍ ഇപ്പോള്‍ വെടിനിർത്തൽ നിലവിലുണ്ട്.

ENGLISH SUMMARY: