മണിപ്പൂരിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചതിന് പിന്നാലെ പ്രതിഷേധച്ചൂടില്‍ ഇംഫാല്‍. നീതി ആവശ്യപ്പെട്ട് ജനങ്ങള്‍ തെരുവിലിറങ്ങി. സ്ത്രീകള്‍ തെരുവുകളില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. പ്രകടനത്തിനിടെ സര്‍ക്കാരിനെ വിമര്‍ശിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിന്‍റെ വിഡിയോ വൈറലാവുകയാണ്.
രാജ്യത്തിന്‍റെ ശ്രദ്ധ ധുരന്ധര്‍ സിനിമയിലാണെന്നും മണിപ്പൂരില്‍ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്നും യുവാവ് ചോദിച്ചു. 'ധുരന്ധറിലാണ് ശ്രദ്ധ. മണിപ്പൂരിനെ പറ്റി എന്തുകൊണ്ടാണ് നിശബ്ദത പാലിക്കുന്നത്. മൂന്ന് വര്‍ഷമായി ഞങ്ങള്‍ അനുഭവിക്കുകയാണ്. ഇതാണോ നാരി ശക്തി? സ്വന്തം വീടിനുള്ളിൽപ്പോലും അമ്മമാർക്ക് കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ എവിടെയാണ് സ്ത്രീ ശാക്തീകരണം,' യുവാവ് ചോദിച്ചു.
കഴിഞ്ഞ ഏപ്രിൽ 7-ന് പുലർച്ചെ കുക്കി-സോ ഗ്രൂപ്പുകളുടെ ആധിപത്യമുള്ള കുന്നിൻ പ്രദേശങ്ങളിൽ നിന്നും ബിഷ്ണുപൂർ ജില്ലയിലെ മൊയ്‌രാങ് ട്രോങ്‌ലോബി ഗ്രാമത്തിലേക്ക് ബോംബാക്രമണം നടത്തുകയായിരുന്നു. സ്ഫോടനത്തില്‍ അമ്മയുടെ മടിയില്‍ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടത്. ഈ സംഭവം വലിയ പ്രതിഷേധങ്ങൾക്കും വിദ്യാർഥി പ്രക്ഷോഭങ്ങൾക്കും കാരണമായി.