Image: AL-AKHBAR
ബുധനാഴ്ച തെക്കൻ ലബനനില്‍ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ പ്രമുഖ ലബനീസ് പത്രപ്രവർത്തക അമൽ ഖലീൽ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അമലിനൊപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ക്ക് പരുക്കേറ്റതായും മുതിര്‍ന്ന സൈനിക വക്താവും അമൽ ജോലി ചെയ്തിരുന്ന ‘അൽ-അഖ്ബാർ’ പത്രവും സ്ഥിരീകരിച്ചു. അമലിനൊപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫർ സൈനബ് ഫറജിനാണ് ആക്രമണത്തിൽ പരുക്കേറ്റത്.
അതേസമയം അമലിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ഇസ്രയേല്‍ ഇതുവരെ തയാറായിട്ടില്ല. എന്നാല്‍ രണ്ടു മാധ്യമപ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ ആക്രമണത്തില്‍ പരുക്കേറ്റതായി ഇസ്രയേല്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. 43കാരിയായ അമലിന്റെ മരണത്തോടെ ഇന്നലെ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി.
ഇസ്രയേലും ഹിസ്ബുല്ലയും തമ്മില്‍ ഏപ്രില്‍ 16ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷം ഏറ്റവും കൂടുതല്‍ ജീവഹാനി സംഭവിച്ച ദിവസം കൂടിയായിരുന്നു ഇന്നലെ. അമലും ഫറജും അല്‍–ടൈറി നഗരത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ വാഹനത്തിനു തൊട്ടുമുന്‍പില്‍ ഇസ്രയേല്‍ ബോംബ് പതിക്കുകയായിരുന്നു. പിന്നാലെ ഇവര്‍ ഓടി അടുത്തുള്ള വീട്ടില്‍ അഭയം തേടിയെങ്കിലും അവിടേയും ഇസ്രയേല്‍ ആക്രമണം നടത്തുകയായിരുന്നു.
പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ പോലും അനുവദിക്കാതെ ഇസ്രേയല്‍ ഗ്രനേഡ് ആക്രമണം തുടര്‍ന്നെന്ന് ലെബനീസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നാലു മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചതെന്നും മൂന്നു മണിക്കൂര്‍ നീണ്ട തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.