കേന്ദ്രമന്ത്രിയും സിനിമാ നടനുമായ ചിരാഗ് പാസ്വാനെയും തന്നെയും ബന്ധിപ്പിച്ച് സമൂഹമാധ്യമങ്ങളിൽ ഉയർന്നുവന്ന ചർച്ചകൾക്ക് മറുപടിയുമായി നടിയും ലോക്സഭാ അംഗവും ബിജെപി നേതാവുമായ കങ്കണ റണൗട്ട്
ഒരു പൊതുപരിപാടിയിൽ ഒരുമിച്ച് പങ്കെടുത്തതിനു പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. എന്നാൽ അതെല്ലാം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയ കങ്കണ ആരാധകർക്കിടിയിൽ ഉയർന്നു വന്ന അഭ്യൂഹങ്ങൾക്ക് വിരാമമിടുകയും ചെയ്തു.
എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കങ്കണ ഈ വിഷയത്തിൽ പ്രതികരണം നടത്തിയത്. 'ചിരാഗ് എൻറെ സുഹൃത്ത് മാത്രമാണ്, ഞങ്ങൾ തമ്മിൽ മറ്റൊന്നുമില്ല, ഞങ്ങൾ ഇരുവരും പരസ്പരം അറിയാവുന്നവരാണ്, അദ്ദേഹവും ഞാനും 10 വർഷം മുമ്പ് സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്, ഞങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നെങ്കിൽ, ഞങ്ങൾ ഒന്നിച്ചിരുന്നെങ്കിൽ ഇന്ന് ഞങ്ങൾക്ക് കുട്ടികളുണ്ടാകുമായിരുന്നു' കങ്കണ പറഞ്ഞു.
'എനിക്ക് പ്രേമിക്കണമായിരുന്നെങ്കിൽ അത് എപ്പോഴെ നടക്കുമായിരുന്നു, പക്ഷെ ഇത് അങ്ങനെയല്ല, ഞങ്ങൾ എന്നും സുഹൃത്തുക്കൾ മാത്രമായിരിക്കും, പ്രത്യേകിച്ച് ചിരാഗ് സിനിമാ മേഖലയിൽ നിന്നുള്ള വ്യക്തി കൂടി ആയതിനാൽ അദ്ദേഹത്തോടൊപ്പം ഞാൻ വളരെ കംഫർട്ടബിൾ ആണ്' കങ്കണ കൂട്ടിച്ചേർത്തു.
2011 പുറത്തിറങ്ങിയ തൻവീർ ഖാൻ സംവിധാനം ചെയ്ത മിലേ നാ മിലേ ഹം എന്ന റൊമാന്റിക് ഡ്രാമ ചിത്രത്തിലായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ചത്. ചിരാഗിൻറെ സിനിമാ ജീവിതത്തിൽ നിർണായകമായി മാറിയ ഈ സിനിമയിൽ കങ്കണയുടേത് നായിക കഥാപാത്രമായിരുന്നു.
സിനിമയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയ ഇരുവരും സെലിബ്രിറ്റി നേതാക്കൾ എന്ന നിലയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഇരുവരും പങ്കെടുക്കുന്ന പരിപാടികളും പ്രധാന വിഷയങ്ങളിൽ നടത്തുന്ന പ്രസ്താവനകളും വലിയ രീതിയിൽ ചർച്ചയാകാറുണ്ട്.
അടിയന്തരാവസ്ഥ പ്രമേയമാക്കിയ എമർജൻസി എന്ന ചിത്രത്തിലാണ് കങ്കണ അവസാനമായി അഭിനയിച്ചത്. അവർ തന്നെ സംവിധാനം ചെയ്ത ചിത്രത്തിന് റിതേഷ് ഷായുടേതാണ് തിരക്കഥ. രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച 'എമർജൻസി' വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു