Image Credit : X/Twitter

ഇരുപത്തഞ്ചുകാരി പാമ്പായി മാറിയെന്ന് കുടുംബവും ഗ്രാമവാസികളും. ഉത്തർപ്രദേശിലെ ഔറൈയയിലാണ് വിചിത്ര സംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്​തത്. രാവിലെ മകളെ തിരഞ്ഞ് മുറിയിലെത്തിയ അമ്മ കണ്ടത് കട്ടിലില്‍ മകളുടെ വസ്ത്രത്തില്‍ പൊതിഞ്ഞ് കിടക്കുന്ന പാമ്പിന്‍ പടം. ഇതോടെ മകള്‍ പാമ്പായി മാറിയെന്ന് കുടുംബം തെറ്റിധരിച്ചു. സംഭവം ഗ്രാമവാസികള്‍ക്കിടയില്‍ ചര്‍ച്ചയായതോടെ യുവതി നാഗകന്യകയായി മാറിയെന്ന് നാട്ടുകാരും വിശ്വസിച്ചു. യുവതിയുടെ കുടുംബം വിവരം പൊലീസില്‍ അറിയിച്ചതോടെയാണ് സിനിമയെ വെല്ലുന്ന കളളക്കളി പുറത്തറിഞ്ഞത്.

യുവതിയുടെ കട്ടിലില്‍ പാമ്പിന്‍ പടത്തിനൊപ്പം ആഭരണങ്ങള്‍ കൂടി കണ്ടതോടെയാണ് മകള്‍ പാമ്പായി മാറിയെന്ന് കുടുംബം വിശ്വസിച്ചത്.  അഞ്ചടിയോളം നീളമുള്ള പാമ്പിന്‍റെ പടമാണ് യുവതിയുടെ വസ്ത്രത്തില്‍ പിണഞ്ഞ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി പാമ്പായി മാറിയെന്ന വിവരം ഗ്രാമത്തില്‍ പാട്ടായതോടെയാണ് കുടുംബം പൊലീസില്‍ പരാതി നല്‍കി. അയല്‍വാസികളുടെ മൊഴിയാണ് പൊലീസ് അന്വേഷണത്തില്‍ വഴിത്തിരിവായത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പെണ്‍കുട്ടി വീടിനടുത്തുളള പറമ്പിലും മറ്റും എന്തൊക്കെയോ അന്വേഷിച്ച് നടക്കുന്നതായി കണ്ടിരുന്നുവെന്ന് അയല്‍വാസികള്‍ മൊഴി നല്‍കി.

തുടര്‍ന്നുളള അന്വേഷണത്തിലാണ് കാമുകനൊപ്പം ഒളിച്ചോടാന്‍ പെണ്‍കുട്ടി മെനഞ്ഞ തന്ത്രമാണിതെന്ന് പൊലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ പ്രണയബന്ധത്തെ ചൊല്ലി വീട്ടില്‍ ഇടയ്ക്കിടയ്ക്ക് വഴക്കുണ്ടായിരുന്നെന്ന് കുടുബവും മൊഴി നല്‍കി. ഇതേ ഗ്രാമത്തിലുളള യുവാവുമായി യുവതി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിച്ചതോടെയാണ് നാഗകന്യകയായി മാറിയെന്ന് തെറ്റിധരിപ്പിച്ച് യുവതി കാമുകനൊപ്പം നാട്ടുവിട്ടത്. യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുളള അന്വേഷണം പുരോഗമിക്കുകയാണെന്നും യുവതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. 

ENGLISH SUMMARY:

A 25-year-old woman was believed to have turned into a snake by her family and villagers in Uttar Pradesh's Auraiya district due to a staged incident. The elaborate deception was uncovered by the police, who found that she had faked the snake transformation to elope with her lover.