'മുഴുവന്‍ ആകാശവും നമ്മുടേതാണ്'-ഒന്നരപ്പതിറ്റാണ്ട് മുന്‍പ് പ്രഹ്ലാദ രാമറാവുവെന്ന ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ ആകാശ് മിസൈല്‍ വികസിപ്പിച്ചെടുത്ത ശേഷം സഹപ്രവര്‍ത്തകരോടായി പറഞ്ഞ വാക്കുകളാണിത്. വര്‍ഷങ്ങള്‍ക്കിപ്പുറം രാജ്യത്തെ ശത്രുവിന്‍റെ ആക്രമണത്തില്‍ നിന്നും കാത്തുരക്ഷിച്ചിരിക്കുകയാണ് രാമറാവുവിന്‍റെ 'ആകാശ്' എന്ന കുട്ടി. ഇന്ത്യയെ ലക്ഷ്യമിട്ട് എത്തിയ പാക് യുദ്ധവിമാനത്തെ നിഷ്പ്രഭമാക്കിയ ആകാശത്തോളം പോന്ന കരുത്താണ് ആകാശ് ആന്‍റി മിസൈലിനുള്ളത്. പാക്കിസ്ഥാന്‍റെ കണക്കുകൂട്ടലുകള്‍ക്കേറ്റ ആദ്യ പ്രഹരം. ആ പ്രഹരമേല്‍പ്പിക്കാനായതില്‍, സ്വന്തം ജനങ്ങളുടെ പ്രാണന്‍ കാക്കാനായതില്‍ സന്തോഷിക്കുകയാണ് 78കാരനായ രാമറാവു ഇന്ന്. 'ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാണിതെന്നും എന്‍റെ കുഞ്ഞ് അതിന്‍റെ ജോലി കൃത്യതയോടെ, മനോഹരമായി പൂര്‍ത്തിയാക്കി.. അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ശത്രുവിനെ വീഴ്ത്തി'യെന്നും അദ്ദേഹം എന്‍ഡിടിവിയോട് പ്രതികരിച്ചു. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ വികസിപ്പിച്ചെടുത്ത ആകാശ്, പ്രതീക്ഷയുടെ ആകാശങ്ങളെയും ഭേദിച്ചതില്‍ രാമറാവു ആഹ്ലാദം മറച്ചുവയ്ക്കുന്നില്ല.
ഡ്രോണുകളെയും മിസൈലുകളെയും ഹെലികോപ്റ്ററുകളെയും എന്തിന് യുഎസിന്‍റെ എഫ്–16 പോലുള്ള യുദ്ധവിമാനങ്ങളെ വരെ ചെറുക്കാന്‍ പാകത്തിലാണ് താനും സംഘവും ആകാശിനെ രൂപപ്പെടുത്തിയതെന്നും എന്നാല്‍ തുടക്കത്തില്‍ ആകാശിനെ ഉള്‍ക്കൊള്ളാന്‍ ആരും തയ്യാറായിരുന്നില്ലെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. എന്നാല്‍ ആ സംശയങ്ങളെയെല്ലാം അസ്ഥാനത്താക്കിയാണ് നിലവില്‍ ആകാശ് രാജ്യത്തെ കാത്തതെന്ന് പറയുമ്പോള്‍ രാമറാവുവിന്‍റെ കണ്ണുകള്‍ നിറയുന്നു.
ഇന്ത്യയുടെ മിസൈല്‍മാനും രാഷ്ട്രപതിയുമായിരുന്ന ഡോ.എപിജെ അബ്ദുല്‍കലാമാണ് രാമറാവുവിനെ ആകാശ് പ്രൊജക്ടിലേക്ക് തിരഞ്ഞെടുത്തത്. ആകാശിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊജക്ട് ഡയറക്ടറും അങ്ങനെ രാമറാവുവായി. ഇന്ത്യയുടെ ഇന്‍റഗ്രേറ്റഡ് കൗണ്ടര്‍ അന്‍മാന്‍ഡ് ഏരിയല്‍ സിസ്റ്റം ഗ്രിഡ്, റഷ്യന്‍ മെയ്ഡ് എസ്–400, വ്യോമവേധ ആയുധങ്ങള്‍ എന്നിവയോട് ചേര്‍ന്നാണ് ആകാശിന്‍റെയും പ്രവര്‍ത്തനം.
ശത്രു തൊടുക്കുന്ന ആയുധങ്ങളെ പ്രതിരോധിക്കുക മാത്രമല്ല, അവയെ നിയന്ത്രിക്കാനും ആകാശിന് കഴിയുന്നുണ്ടെന്ന് സൈന്യം അറിയിച്ചു. ഹൈദരാബാദിലെ ഭാരത് ഡൈനമിക്സിലാണ് ആകാശ് സംവിധാനം വികസിപ്പിച്ചെടുത്തത്. പ്രാരംഭത്തില്‍ ഹ്രസ്വദൂര ഭൂതല–വായൂ മിസൈല്‍ സംവിധാനമായാണ് ആകാശിനെ ചിട്ടപ്പെടുത്തിയിരുന്നത്. ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളെ ഭേദിക്കാന്‍ ആകാശിന് കഴിയും. 20 കിലോ മീറ്റര്‍ ഉയരത്തില്‍ വരെയുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാനും ആകാശിന് സാധിക്കും.
ആകാശിന്‍റെ ഓരോ ലോഞ്ചറിലും മൂന്ന് മിസൈലുകളുണ്ടാകും. ഓരോന്നും ഇരുപതടി നീളവും 710 കിലോ ഭാരവുമുള്ളതാണ്. ഓരോ മിസൈലിനും 60 കിലോ പോര്‍മുന വഹിക്കാനാകും. പൂര്‍ണമായും ഓട്ടോമാറ്റികാണെന്നതും യഥാസമയം വിവരങ്ങള്‍ നിരീക്ഷിക്കാമെന്നതും അതിവേഗത്തില്‍ ശത്രുവിനെ തിരിച്ചറിയാനും തടയാനും നിര്‍വീര്യമാക്കാനുമുള്ള ശേഷിയും ആകാശില്‍ സമന്വയിക്കുന്നു. യുദ്ധവിമാനങ്ങൾ, ക്രൂസ് മിസൈലുകൾ, ആകാശത്തുനിന്നു കരയിലേക്കു വിക്ഷേപിക്കുന്ന മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെ തകർക്കാനും ആകാശിന് കഴിവുണ്ട്. അര്‍മേനിയയുമായി 6000 കോടിയുടെ ആകാശ് മിസൈലിന്‍റെ ഇടപാടില്‍ ഇന്ത്യ നേരത്തെ ഒപ്പിട്ടിരുന്നു.