ബ്രിക്സ് ഉച്ചകോടിക്കായി ഇന്ത്യയിലെത്തുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടന്നേക്കുമെന്ന് സൂചന. 2020ലെ ഗാൽവൻ സംഘർഷത്തിന് ശേഷമുള്ള ഇരുനേതാക്കളുടെയും ആദ്യ ഔദ്യോഗിക ഉഭയകക്ഷി കൂടിക്കാഴ്ചയായിരിക്കും ഇത്.
ശനിയാഴ്ചയാണ് ഷി ജിൻപിങ് ഇന്ത്യയിലെത്തുക. നാളെ ഡൽഹിയിലെത്തുന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ച നടത്തും. പ്രതിരോധ, വ്യാപാര മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നത് മോദി-ഷി ചർച്ചകളിലെ പ്രധാന വിഷയങ്ങളാകുമെന്നാണ് സൂചന. അതേസമയം, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഉച്ചകോടിയിൽ പങ്കെടുക്കും.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്ന രാജ്യങ്ങൾക്കിടയിൽ സമവായം രൂപപ്പെടുത്തുകയെന്നത് ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാകും. അഭിപ്രായ ഭിന്നതകളെ തുടർന്ന് ബ്രിക്സ് വിദേശകാര്യമന്ത്രിതല യോഗത്തിൽ സംയുക്ത പ്രസ്താവന പുറത്തിറക്കാൻ കഴിഞ്ഞിരുന്നില്ല. ഹോർമുസ് മേഖലയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് വിവിധ രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാർ ബ്രിക്സ് ഉച്ചകോടിക്കായി ഒരുമിക്കുന്നത്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ഇന്ന് രാത്രി ഡൽഹിയിലെത്തും.