എഐ നിര്‍മ്മിത പ്രതീകാത്മ ചിത്രം
പഞ്ചാബിലെ ഫിറോസ്പൂരില്‍ വിവാഹ ചടങ്ങിൽ അപ്രതീക്ഷിത ട്വിസ്റ്റ്. ഫോട്ടോയില്‍ കണ്ട ആളല്ല വരൻ എന്ന് വ്യക്തമായതോടെ വധു വിവാഹത്തില്‍ നിന്ന് പിന്‍മാറുകയും വിവാഹം മുടങ്ങുകയും ചെയ്തു. ഇതോടെ രാജസ്ഥാനിലെ ഛത്തർഗഡില്‍ നിന്നും വധുവിന്‍റെ വീട്ടിലെത്തിയ വിവാഹ സംഘം വന്ന പോലെ മടങ്ങി.
ഓഗസ്റ്റ് 15നായിരുന്നു വിവാഹം നിശ്ചയിച്ചത്. അന്ന് രാവിലെ വരന്‍റെ സംഘം വധുവിന്‍റെ വീട്ടിലെത്തുകയും ചെയ്തു. എന്നാല്‍ വിവാഹ ചടങ്ങുകൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് വധു വരനെ കാണുന്നത്. തനിക്ക് വിവാഹത്തിന് മുമ്പ് കാണിച്ചു നല്‍കിയ ഫോട്ടോയിലെ ആളല്ല മുന്നിലുള്ളതെന്ന് തിരിച്ചറിഞ്ഞതോടെ വധു വിവാഹത്തിന് വിസമ്മതിക്കുകയായിരുന്നു. ഇതോടെ വിവാഹ വേദിയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
എന്നാൽ, വരന്‍റെ കുടുംബം ഇത് നിഷേധിച്ചു. ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയാണ് വിവാഹം നിശ്ചയിച്ചിരുന്നതെന്നും, വിവാഹത്തിന് മുമ്പ് ഇരുകൂട്ടരും ഫോണിലൂടെ സംസാരിച്ചിരുന്നുവെന്നും അവർ അവകാശപ്പെട്ടു. വിവാഹ ബ്രോക്കറാണ് വരന്‍റെ ചിത്രങ്ങൾ കൈമാറിയതെന്നും വരന്‍റെ മുത്തച്ഛൻ മഹേന്ദ്ര സിങ് പറഞ്ഞു. ഒടുവില്‍ വിഷയം പൊലീസ് സ്റ്റേഷനിലെത്തി. പരാതി ലഭിച്ചതിനാല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.