ജാര്‍ഖണ്ഡിലെ വിദ്യാര്‍ഥി പ്രതിഷേധം തീരുന്നെന്ന് സൂചന. വിവാദമായ JSSC- CGL പരീക്ഷ  ഉള്‍പ്പെടെ, പരീക്ഷനടത്തിപ്പ് കമ്പനിയായ ടിഡിപിഎല്‍ നടത്തിയ എല്ലാ പരീക്ഷകളും റദ്ദാക്കി. 2014 മുതലുള്ള എല്ലാ പരീക്ഷകളിലും സിഐ‍ഡി അന്വേഷണവും പ്രഖ്യാപിച്ചു. പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതോടെ സമരപ്പന്തലില്‍ ആഹ്ലാദപ്രകടനം തുടങ്ങി. സർക്കാർ പ്രഖ്യാപനത്തിന് വിദ്യാർഥികൾ നന്ദി പറഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സമ്മര്‍ദവും ഫലം കണ്ടു. ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ഇന്നും കത്തയച്ചിരുന്നു. 

 

ലോക്താന്ത്രിക് ക്രാന്തികാരി മോർച്ച നേതാവ്  ദേവേന്ദ്ര മാഹ്തോ നിരാഹാരസമരം അവസാനിപ്പിച്ചു. മഹാതോയും നിരാഹാരം അനുഷ്ഠിക്കുന്ന മറ്റ് 3 വിദ്യാർഥി നേതാക്കളും ആശുപത്രിയിലായിരുന്നു. എന്നാൽ, ഒരു വിഭാഗം വിദ്യാർഥികൾ പ്രതിഷേധം അവസാനിപ്പിക്കാൻ തയാറായിട്ടില്ല. നിയമന പരീക്ഷകളിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ സിബിഐ അന്വേഷണം വേണമെന്നാണ് ആവശ്യം. റിഫോംസ് മഞ്ചിന്റെ നേതൃത്വത്തിലാണ് സിബിഐ അന്വേഷണ ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നത്. 

 

ജാർഖണ്ഡിൽ പരീക്ഷത്തട്ടിപ്പിൽ അന്വേഷണം ആവശ്യപ്പെട്ട് ആഴ്ചകളായി പ്രക്ഷോഭം നടത്തി വരികയായിരുന്നു വിദ്യാര്‍ഥികള്‍. സമരക്കാരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച നേരത്തെ പരാജയപ്പെട്ടിരുന്നു. 

 

അതേസമയം, പരീക്ഷത്തട്ടിപ്പിൽ പിഎസ്​സി ചെയർമാൻ എൽ. ഖിയാങ്ടെയെ അടക്കം 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരീക്ഷക്രമക്കേട് ആരോപണത്തെത്തുടർന്ന് ഇദ്ദേഹം രാജിവച്ചിരുന്നു. ഏപ്രിൽ 19ന് പിഎസ്​സി നടത്തിയ സംസ്ഥാന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെ ചോദ്യം ചോർന്നത് സംസ്ഥാനത്തെ ഇളക്കിമറിച്ച ‘പാറ്റ മോഡൽ’ വിദ്യാർഥി പ്രക്ഷോഭമായി മാറിയതോടെയാണ് ഖിയാങ്ടെ രാജി നൽകിയത്. 

ENGLISH SUMMARY:

Jharkhand exam cancellation marks a significant win for student protests, with TDPL exams, including the JSSC CGL, being annulled. The government's decision to cancel all examinations conducted by TDPL and initiate a CID investigation from 2014 onwards signifies a victory for the agitating students.