തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ കണ്ട് റാപ്പര്‍ വേടൻ. ഡിഎംകെ യൂത്ത് വിങ്ങ് ആണ് വേടനും ഉദയനിധിയും ഒരുമിച്ചുള്ള വിഡിയോകളും ചിത്രങ്ങളും പങ്കുവച്ചത്. ഡിഎംകെ യൂത്ത് വിങ്ങ് പ്രസിദ്ധീകരിച്ച 'കാലത്തിൻ നിറം കറുപ്പ് സിറപ്പ്: ഡിഎംകെ 75' എന്ന പുസ്തകം ഉദയനിധി വേടന് സമ്മാനിച്ചു.
ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇതിനോടകം വലിയ രീതിയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. തമിഴ്‌നാട് നിയമസഭയിലെ പുതിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് ശേഷം പ്രതിപക്ഷ നേതാവായി ചുമതലയേറ്റ ഉദയനിധിയുമായുള്ള ഈ കൂടിക്കാഴ്ച ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.
സനാതന ധര്‍മത്തെ പറ്റിയുള്ള ഉദയനിധിയുടെ കാഴ്ചപ്പാടിനോട് സമാനമായ പ്രസ്താവനകള്‍ വേടനും മുന്‍പ് പങ്കുവച്ചിട്ടുണ്ട്. അടുത്തിടെ തമിഴ്‌നാട് നിയമസഭയിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ നടത്തിയ പ്രസംഗത്തിലും ഉദയനിധി തന്‍റെ നിലപാട് ആവർത്തിച്ചിരുന്നു. മനുഷ്യരെ തമ്മിൽ ഭിന്നിപ്പിക്കുന്ന സനാതന ധർമ്മം തീർച്ചയായും ഇല്ലാതാക്കണം എന്ന് അദ്ദേഹം സഭയിൽ പ്രസ്താവിച്ചിരുന്നു. ദലിതർ രാഷ്ട്രീയ ശക്തിയാകണമെന്നും സനാതന ധർമ വാദികളുടെ രാഷ്ട്രീയ മുതലെടുപ്പിന് നിന്ന് കൊടുക്കരുതെന്നുമായിരുന്നു വേടന്‍റെ പരാമര്‍ശം.