കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്‍. കോണ്‍ഗ്രസിനെ ഒരിക്കലും വിമര്‍ശിക്കരുതെന്ന് ഉദയനിധി പാര്‍ട്ടി പരിപാടിയില്‍ പറഞ്ഞു. ടിവികെ സര്‍ക്കാറിനെ പിന്തുണയ്ക്കാനുള്ള കോണ്‍ഗ്രസ് തീരുമാനമാണ് വിമര്‍ശനത്തിന് കാരണം.
ഡിഎംകെ പ്രവര്‍ത്തകരുടെ വോട്ടില്‍ ജയിച്ച കോണ്‍ഗ്രസിന് അടിസ്ഥാന മര്യാദയില്ലെന്ന് ഉദയനിധി വിമര്‍ശിച്ചു. 'കോണ്‍ഗ്രസിന് അഞ്ച് എംഎല്‍എമാരെ ജയിപ്പിക്കാന്‍ സാധിച്ചത് ഡിഎംകെ പ്രവര്‍ത്തകരുടെ ബലത്തിലാണ്. എംകെ സ്റ്റാലിനെ മുഖ്യമന്ത്രിയാക്കാനാണ ജനം കോണ്‍ഗ്രസിന് വോട്ട് ചെയ്തത്. പക്ഷേ ഇന്നവര്‍ ചില സ്ഥനങ്ങള്‍ക്ക് വേണ്ടി ഞങ്ങളെ അറിയിക്കാതെ മുന്നണി വിട്ടു. ഇനി ഒരിക്കലും കോണ്‍ഗ്രസിനെ വിശ്വസിക്കരുത്. ഞങ്ങളുടെ അടുത്തേക്ക് ഇനി അടുപ്പിക്കുകയില്ല. തമിഴ്‌നാട്ടിലെ ജനങ്ങൾ അവരെ ഒരു പാഠം പഠിപ്പിക്കും'
രാജ്യത്ത് ബിജെപി വളരാന്‍ കാരണം കോണ്‍ഗ്രസാണെന്നും ഉദയനിധിയുടെ വിമര്‍ശനത്തിലുണ്ട്. 'മോദിയും അമിത് ഷായുമാണ് ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണം എന്നാണ് കരുതിയിരുന്നത്. ഇപ്പോള്‍ കൃത്യമായി മനസിലായി കോണ്‍ഗ്രസാണ് ബിജെപി വളര്‍ച്ചയ്ക്ക് കാരണം. കഴിഞ്ഞ പാർലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നമ്മുടെ നേതാവ് എം.കെ സ്റ്റാലിൻ കോൺഗ്രസിനെ തോളിലേറ്റി' എന്നും ഉദയനിധി പറഞ്ഞു.
ഡിഎംകെ മുന്നണി വിട്ടുപോയ മറ്റു സഖ്യകക്ഷികള്‍ക്കും വിമര്‍ശനമുണ്ട്. 'പുറത്തു നിന്ന് പിന്തുണയ്ക്കുമെന്ന് പറഞ്ഞ കമ്മ്യൂണിസ്റ്റുകളും വിസികെയും ലീഗും മന്ത്രിസഭയുടെ ഭാഗമായി. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നമുക്ക് കാണാം. തീര്‍ത്തുപറയാം, ഈ സര്‍ക്കാര്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കില്ല' എന്നാണ് ഉദയനിധി പറഞ്ഞത്.