പ്രതീകാത്മക ചിത്രം
ഉത്തര്‍പ്രദേശില്‍ കുടുംബത്തിന്റെ മാനം കാക്കാനായി സഹോദരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി ഏറ്റുമുട്ടലിനൊടുവില്‍ പിടിയിലായി. മുസാഫര്‍നഗറിലാണ് സംഭവം. ഗ്രാമത്തില്‍ തന്നെയുള്ള യുവാവുമായി 21കാരി പ്രണയത്തിലായിരുന്നു. എന്നാല്‍ കുടുംബത്തിന് ഈ ബന്ധം അംഗീകരിക്കാനായില്ലെന്നാണ് പുറത്തുവരുന്ന വിവരം.
മുസാഫർനഗർ സ്വദേശിയായ ആമിർ (25) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഇയാളുടെ കാലിന് വെടിയേറ്റിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് ഇയാളെ കീഴ്പ്പെടുത്തിയത്. കൊല്ലപ്പെട്ട അദീബ യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും ഇരുവരും മൊബൈൽ ഫോണിലൂടെ സ്ഥിരമായി സംസാരിക്കാറുണ്ടായിരുന്നുവെന്നും സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് (എസ്.എസ്.പി) സഞ്ജയ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ആമിർ ഈ ബന്ധത്തെ ശക്തമായി എതിർത്തിരുന്നു.
ഞായറാഴ്ച ഇതേച്ചൊല്ലി വീട്ടിൽ വെച്ച് തർക്കമുണ്ടാകുകയും, കുടുംബത്തിന്റെ മാനം കെടുത്തിയെന്ന് ആരോപിച്ച് ആമിർ അദീബയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പോലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. പ്രതിയെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.