Image: @indiatoday
പ്രണയത്തിനു തടസമെന്ന് തോന്നിയപ്പോള്‍ രണ്ട് പിഞ്ചോമനകളെ കൊലപ്പെടുത്തി അമ്മയ്ക്കും കാമുകനും വധശിക്ഷ വിധിച്ച് കോടതി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് കണ്ടാണ് കോടതിയുടെ ശിക്ഷാവിധി. ബിഹാറിലെ ജഞ്ചാപുരിലാണ് സംഭവം. ജില്ലാ അഡിഷണല്‍ സെഷന്‍സ് ജഡ്ജി അഭിഷേക് രഞ്ജനാണ് വിധി പ്രസ്താവിച്ചത്.
ജഞ്ചാപുര്‍ സിവില്‍ കോടതിയുടെ ചരിത്രത്തില്‍ തന്നെ ഇങ്ങനെയൊരു കേസ് ആദ്യമാണെന്നും വധശിക്ഷയില്‍ കുറഞ്ഞ മറ്റൊരു ശിക്ഷയും ഇവര്‍ അര്‍ഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി. അനിതാ ദേവിയ്ക്കും കാമുകന്‍ ജയ് പ്രകാശ് മണ്ഡലിനുമാണ് കൊലക്കയര്‍ ലഭിച്ചത്. 4വയസുകാരനായ പ്രിന്‍സ് കുമാറിനേയും ഒന്നര വയസുകാരിയായ സൃഷ്ടി കുമാരിയേയും കൊലപ്പെടുത്തിയ കേസില്‍ ആണ് ശിക്ഷ വിധിച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 302 പ്രകാരം വധശിക്ഷയും 50,000 രൂപ വീതം പിഴയും അടയ്ക്കാനാണ് വിധി. ശിക്ഷാ കാലയളവില്‍ 7 വര്‍ഷം കഠിനതടവും ഇരുവരും അനുഭവിക്കണം.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്– 2023 ജൂലൈ 3നാണ് മധുബനി ജില്ലയിലെ നര്‍ഹി സ്വദേശിയായ അനിത തന്റെ രണ്ടു മക്കളേയുമെടുത്ത് ഭര്‍ത്താവ് പ്രമോദ് കുമാറിന്റെ വീട്ടില്‍ നിന്നും ഇറങ്ങുന്നത്. ഏറെ നേരമായിട്ടും തിരിച്ചെത്താതായതോടെ കുടുംബം അന്വേഷണം ആരംഭിച്ചു.
ജയ് പ്രകാശ് മണ്ഡലുമായി പ്രണയത്തിലായിരുന്ന അനിത ഇയാള്‍ക്കൊപ്പം ജീവിക്കാന്‍ തീരുമാനിച്ചാണ് ഭര്‍തൃവീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ ഒന്നിച്ചുള്ള ജീവിതത്തിന് മക്കള്‍ തടസമാണെന്ന് തോന്നിയതോടെ ഇരുവരേയും ഇല്ലാതാക്കാന്‍ ആസൂത്രണങ്ങള്‍ നടത്തി. അനിതയുടെ അമ്മവീട്ടിലെത്തിയ ഇരുവരും കുഞ്ഞുങ്ങളുമായി സമീപത്തെ പുഴയോരത്തെത്തി. ശേഷം കുഞ്ഞുങ്ങളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം പുഴയിലേക്കെറിഞ്ഞു.
മകന്റെ മൃതദേഹം പിന്നീട് കണ്ടെത്തിയെങ്കിലും മകളുടെ മൃതദേഹം കണ്ടെത്താനായില്ലെന്ന് പൊലീസ് പറയുന്നു. അനിതയുടേയും കാമുകന്റേയും നീക്കങ്ങളില്‍ സംശയം തോന്നിയ നാട്ടുകാരാണ് ഇവരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. കുട്ടികളുടെ പിതാവിന്റെ പരാതിയില്‍ ഗോഗാര്‍ദിഹ പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അമ്മയെന്ന പേരിനോ പദവിക്കോ നിരക്കുന്ന കാര്യമല്ല അനിത ചെയ്തതെന്നും നെഞ്ചോട് ചേര്‍ത്ത് വളര്‍ത്തേണ്ട മക്കളെ കൊന്നുവലിച്ചെറിഞ്ഞ സ്ത്രീയെ അമ്മയെന്ന് വിളിക്കാനാവില്ലെന്നും 28 പേജുള്ള വിധിന്യായത്തില്‍ കോടതി വ്യക്തമാക്കുന്നു.