നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ചക്ക് പിന്നിൽ വമ്പൻ ശൃംഖലയെന്ന് രാജസ്ഥാൻ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്. മഹാരാഷ്ട്ര, ഹരിയാന, ബിഹാർ, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റിലായത് അമ്പതോളം പേർ. ഡെറാഡൂണിലെ അറസ്‌റ്റിന് കേരളവുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. അറസ്റ്റിലായ രാജസ്ഥാനിലെ സീക്കർ സ്വദേശിയായ കരിയർ കൗൺസിലർ രാകേഷ് കുമാറിന് കേരളത്തിൽ പരീക്ഷയെഴുതിയ ഒരു വിദ്യാർത്ഥിയിൽ നിന്നാണ് ചോദ്യങ്ങൾ ലഭിച്ചത്.
ഇതിലെ 410 ചോദ്യങ്ങളിൽ 150 ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപേപ്പറിൽ ഉണ്ടായി. തുടക്കത്തിൽ 5 ലക്ഷം രൂപയ്ക്കും പരീക്ഷാ തീയതി അടുത്തപ്പോൾ 30,000 രൂപയ്ക്കുമാണ് ഇയാൾ ഈ ചോദ്യങ്ങൾ വിറ്റത്. തട്ടിപ്പ് സംഘത്തിൽ ചോദ്യങ്ങൾക്ക് ഉത്തരം എഴുതി നൽകുന്നവർ, ആൾമാറാട്ടം നടത്തുന്നവർ, കോച്ചിംഗ് സെന്റർ കൗൺസിലർമാർ, എം.ബി.ബി.എസ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഉണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.
രാജസ്ഥാൻ പോലീസിലെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് നടത്തുന്ന അന്വേഷണത്തിൽ ഡെറാഡൂണിലുണ്ടായിരുന്ന സിക്കാർ സ്വദേശിയാണ് ‘ഗസ് പേപ്പർ’ പങ്കുവെച്ചതെന്ന സൂചനയാണ് ലഭിക്കുന്നത്. തുടര്‍ന്ന് ഡെറാഡൂണിൽ നിന്ന് ഈ പേപ്പർ കേരളത്തിൽ പഠിക്കുന്ന രാജസ്ഥാനിലെ ചുരു സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർത്ഥിക്ക് ലഭിച്ചു. കേരളത്തിലുള്ള ഈ വിദ്യാർത്ഥി മെയ് ഒന്നാം തീയതി ഇത് രാജസ്ഥാനിലെ സിക്കാറിലുള്ള സുഹൃത്തിന് കൈമാറി.
സിക്കാറിലെ ഒരു പേയിങ് ഗസ്റ്റ് താമസസൗകര്യത്തിന്റെ ഉടമയ്ക്കാണ് ഇത് പിന്നീട് ലഭിച്ചത്. ഇയാൾ വഴി കൂടുതൽ വിദ്യാർത്ഥികളിലേക്ക് പേപ്പർ എത്തിച്ചേരുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഈ വിദ്യാർത്ഥികൾ മറ്റ് വിദ്യാർത്ഥികൾക്കും കരിയർ കൗൺസിലർമാർക്കും ഇത് കൈമാറി. ഗസ് പേപ്പര്‍, പ്രിന്റ് ചെയ്ത് വിതരണം ചെയ്തിട്ടുണ്ടാകാമെന്നും അങ്ങനെയെങ്കില്‍ ഉറവിടം കണ്ടെത്തുക പ്രയാസമായിരിക്കുമെന്നുമാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.
ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ച് പോലീസിൽ പരാതി നൽകിയ ഹോസ്റ്റല്‍ ഉടമയും നിലവിൽ സംശയത്തിന്റെ നിഴലിലാണ്. ചോർച്ച വ്യാപകമായതോടെ അറസ്റ്റ് ഒഴിവാക്കാനാണോ ഇയാൾ പരാതി നൽകിയതെന്നാണ് പോലീസ് സംശയിക്കുന്നത്.
എസ്.ഒ.ജി അഡീഷണൽ ഡയറക്ടർ ജനറൽ വിശാൽ ബൻസാൽ പറഞ്ഞ പ്രകാരം ഈ ഗസ്പേപ്പറില്‍ നാനൂറിലധികം ചോദ്യങ്ങളുണ്ടായിരുന്നുവെന്നും അതിൽ 120 ഓളം ചോദ്യങ്ങൾ യഥാർത്ഥ പരീക്ഷയിൽ വന്നുവെന്നുമാണ്. പരീക്ഷയ്ക്ക് ഒരു മാസം മുമ്പ് വരെ ഈ പേപ്പർ വിദ്യാർത്ഥികളുടെ പക്കൽ ഉണ്ടായിരുന്നുവെന്നു അദ്ദേഹം പറയുന്നു. വാട്ട്‌സ്ആപ്പ് വഴിയാണ് ഈ പി.ഡി.എഫ് ഫയൽ പ്രചരിച്ചത്.
റദ്ദാക്കിയ പരീക്ഷ വീണ്ടും നടത്താനുള്ള നടപടിക്രമങ്ങൾ ഒരാഴ്ചക്കുള്ളിൽ ആരംഭിക്കുമെന്ന് NTA ഡയറക്ടർ ജനറൽ അഭിഷേക് സിംഗ് അറിയിച്ചു. കോൺഗ്രസും BJDയും അടക്കമുള്ള പാർട്ടികൾ വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു.