സമൂഹ ഭക്ഷണ വിതരണത്തിനിടെ മുസ്‍ലിം യുവാവില്‍ നിന്നും പാത്രം പിടിച്ചുവാങ്ങി ഹിന്ദു രക്ഷാദള്‍ നേതാവ് പിങ്കി ചൗധരി. ഗാസിയാബാദിലെ സാഹിബാബാദിൽ നടന്ന ഭക്ഷണ വിതരണത്തിനിടെയാണ് സംഭവം. ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മുസ്‍ലിങ്ങള്‍ ഇങ്ങോട്ട് വരേണ്ടെന്നാണ് ഇയാള്‍ യുവാവിനോട് പറഞ്ഞത്. നേതാവിന്‍റെ വാക്കുകേട്ട് കൂടെയുണ്ടായ പ്രവര്‍ത്തകര്‍ ചിരിക്കുന്നതും വിഡിയോയില്‍ കാണാം.
പിങ്ക് ചൗധരി ഭക്ഷണ വിതരണം നടത്തുന്നതിനിടെ എത്തിയ യുവാവിനോട് ഇയാള്‍ പേര് ചോദിക്കുകയായിരുന്നു. മുല്ല എന്ന് യുവാവ് മറുപടി പറഞ്ഞു. ഇതോടെ പ്ലേറ്റ് തട്ടിയെടുത്ത് യുവാവിനെ പറഞ്ഞയക്കുകയായിരുന്നു. 'ഇവനെ ഇവിടെ നിന്ന് മാറ്റൂ. ഒരു മുല്ലയും ഇവിടെ വരാൻ പാടില്ല. അത് ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ശരി, ഒരു മുല്ലയും ഇവിടെ വരാൻ പാടില്ല' എന്നാണ് വിഡിയോയില്‍ പറയുന്നത്.
എന്നാല്‍ വിഡിയോയില്‍ താന്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും ഹിന്ദുക്കളുടെ പരിപാടിയില്‍ മുസ്‍ലിങ്ങള്‍ പങ്കെടുക്കുന്നത് തെറ്റാണെന്നും ഇയാള്‍ പറഞ്ഞു. വെള്ളിയാഴ്ചയാണ് വിഡിയോ പുറത്തുവന്നത്. എന്നാല്‍ 20 ദിവസം മുന്‍പ് സാഹിബാബാദിൽ നടന്ന പരിപാടിയുടേതാണ് ദൃശ്യങ്ങളെന്നാണ് വിവരം.
നേരത്തെയും വിവാദത്തില്‍പ്പെട്ടയാളാണ് പിങ്കി ചൗധരി. 2025 ഡിസംബറില്‍ ഗാസിയാബാദിലെ ഷാലിമാർ ഗാർഡൻ പ്രദേശത്തെ വീടുകളില്‍ വാടുകള്‍ വിതരണം ചെയ്യുന്ന ഇയാളുടെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ബംഗ്ലാദേശിലേതുപോലൊരു സാഹചര്യം ഇവിടെ ഉണ്ടായാൽ സംരക്ഷിക്കാനാണെന്ന് പറഞ്ഞായിരുന്നു വാള്‍ വിതരണം. സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ ഇയാള്‍ ജാമ്യത്തിലിറങ്ങിയിരുന്നു.