ഉത്തർപ്രദേശില്‍ ജയിലിൽ കാമുകനെ കാണാന്‍ വെടിയുണ്ടകളുമായി എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടി പിടിയില്‍. ഗോണ്ട ജയിലിലാണ് സംഭവം. ജയിലിൽ കഴിയുന്ന ഹർഷു കശ്യപ് എന്ന യുവാവിനെ കാണാനായാണ് പെണ്‍കുട്ടി മറ്റൊരു യുവാവിനൊപ്പം ജയിലിലെത്തിയത്. എന്നാൽ, ജയിൽ കവാടത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ പെൺകുട്ടിയുടെ പോക്കറ്റിൽ നിന്ന് 10 വെടിയുണ്ടകൾ കണ്ടെടുക്കുകയായിരുന്നു.
പെൺകുട്ടിയും ഒപ്പമുണ്ടായിരുന്ന യുവാവും നൽകിയ തിരിച്ചറിയൽ രേഖകളിൽ സംശയം തോന്നിയതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ കൂടുതൽ പരിശോധന നടത്തിയത്. ആധാർ കാർഡിൽ നൽകിയിരുന്ന പേരും പെൺകുട്ടി പറഞ്ഞ പേരും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് പെൺകുട്ടിയുടെ പോക്കറ്റിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തിയത്. കൂടാതെ, വ്യാജ ആധാർ കാർഡും പണവും ഇവർ കൈവശം വെച്ചിരുന്നു.
അതേസമയം, പിതാവിന്റെ ലൈസൻസുള്ള തോക്കിലെ വെടിയുണ്ടകളാണിതെന്നും, താൻ ജയിലിൽ കാമുകനെ കാണാൻ പോകുന്ന വിവരം അറിഞ്ഞാൽ പിതാവ് ദേഷ്യം വന്ന് എന്തെങ്കിലും ചെയ്താലോ എന്ന് ഭയന്നാണ് വെടിയുണ്ടകൾ തോക്കില്‍ നിന്നും മാറ്റി കയ്യില്‍ സൂക്ഷിച്ചതുമെന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്. പെൺകുട്ടിയെയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും പിടികൂടി ജയില്‍ അധികൃതര്‍ പൊലീസിന് കൈമാറി. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.