അറബിക്കടലില്‍ കുടുങ്ങിയ ഇന്ത്യന്‍ കപ്പലിന് സഹായവുമായെത്തി പാകിസ്ഥാന്‍ നാവിക സേന. ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ യന്ത്രത്തകരാറിനെ തുടര്‍ന്ന് കടലിൽ കുടുങ്ങിയ ‘എംവി ഗൗതം’ എന്ന കപ്പലിനാണ് പാക് നാവിക സേന രക്ഷാകരം നീട്ടിയത്. കപ്പലിൽ നിന്നുള്ള അടിയന്തര സന്ദേശത്തെത്തുടർന്ന് പാകിസ്ഥാൻ നാവികസേന ജീവനക്കാർക്ക് ഭക്ഷണം, മെഡിക്കൽ തുടങ്ങിയ അടിയന്തര സഹായങ്ങള്‍ നല്‍കുകയായിരുന്നുവെന്ന് പാക് നാവികസേനയുടെ പ്രസ്താവനയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ആറ് ഇന്ത്യക്കാർക്കും ഒരു ഇന്തോനേഷ്യക്കാരനുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. മെയ് 3 ന് ജനറേറ്റർ തകരാറുമൂലം കപ്പലിൽ പൂർണ്ണമായും വൈദ്യുതി നിലയ്ക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ, കപ്പൽ പാകിസ്ഥാൻ സെർച്ച് ആൻഡ് റെസ്ക്യൂ റീജിയണിലാണ് (SRR) കപ്പല്‍ ഉണ്ടായിരുന്നത്. കപ്പലില്‍ നിന്നും അടിയന്തര സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ മാരിടൈം റെസ്‌ക്യൂ കോർഡിനേഷൻ സെന്റർ (എംആർസിസി) പാകിസ്ഥാൻ അധികാരികൾക്ക് വിവരം കൈമാറി. തുടര്‍ന്ന് പാകിസ്ഥാൻ നാവികസേന രക്ഷാപ്രവർത്തനങ്ങൾക്കായി പിഎംഎസ്എസ് കശ്മീർ എന്ന കപ്പലിനെ അയക്കുകയായിരുന്നു.
കടലില്‍ ഒഴുകിക്കൊണ്ടിരിക്കുകയായിരുന്ന കപ്പൽ സ്ഥിരപ്പെടുത്തുന്നതിനും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഭക്ഷണം, വൈദ്യസഹായം, സാങ്കേതിക സഹായം എന്നിവയുൾപ്പെടെയുള്ള അടിയന്തര സഹായങ്ങള്‍ നല്‍കിയതായി പാക് നേവി അറിയിച്ചു.നാവികസേനക്ക് സഹായത്തിനായി പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി (പിഎംഎസ്എ)യും ഉണ്ടായിരുന്നു. രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങള്‍ ഗൾഫ് ടൈംസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
കപ്പലിന്‍റെ ബാറ്ററി ബാക്കപ്പിൽ വിഎച്ച്എഫ് (വെരി ഹൈ ഫ്രീക്വൻസി) റേഡിയോകളും എഐഎസ് (ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം) യും മാത്രമേ പ്രവർത്തിക്കുന്നുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസിയിലെ (പിഎംഎസ്എ) സാങ്കേതിക ഉദ്യോഗസ്ഥർ കപ്പലിൽ കയറിയിട്ടുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാന ജനറേറ്ററിന് അറ്റകുറ്റപ്പണികൾ ആവശ്യമില്ലെന്നാണ് കണക്കാക്കുന്നത്. എങ്കിലും പ്രൊപ്പൽഷൻ ഇല്ലാതെയും വെളിച്ചമില്ലാതെയും തുടരുന്നതിനാൽ സമീപത്തുള്ള കപ്പല്‍ ഗതാഗതത്തിന് കപ്പല്‍ തടസമാകും. അതിനാല്‍ ഒരു ടഗ് സംവിധാനം ഒരുക്കാൻ കപ്പല്‍ ഉടമയോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ കപ്പലായ രാജ്രതനെ രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
സമാനമായ മറ്റൊരു സന്ദര്‍ഭത്തില്‍, കഴിഞ്ഞ മാസം വടക്കൻ അറബിക്കടലിൽ അകപ്പെട്ട രു വ്യാപാര കപ്പലിലെ 18 ജീവനക്കാരെ തങ്ങളുടെ നാവികസേന രക്ഷപ്പെടുത്തിയതായി പാകിസ്ഥാൻ അറിയിച്ചിരുന്നു.