പാമ്പ് കടിയേറ്റ 14കാരന് ചികിത്സ കിട്ടാതെ ദാരുണാന്ത്യം. ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിലാണ് പാമ്പ് കടിയേറ്റ 14കാരന്‍ ഗംഗാ നദിയില്‍ കിടന്ന് മരിച്ചത്. പാമ്പ് കടിയേറ്റ ഉടനെ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ പകരം ഒരു തന്ത്രിയുടെ അടുത്തേക്കാണ് മാതാപിതാക്കള്‍ കൊണ്ടുപോയത്. തുടര്‍ന്ന് തന്ത്രിയുടെ നിർദ്ദേശപ്രകാരം കുട്ടിയെ മുളയില്‍ കെട്ടി ഗംഗാ നദിയില്‍ 12 മണിക്കൂര്‍ കിടത്തുകയായിരുന്നു. ഗംഗയില്‍ കിടത്തിയാല്‍ കുട്ടിയുടെ ശരീരത്തിലെ വിഷം ഇറങ്ങിപോവുമെന്നായിരുന്നു ഇവരുടെ വിശ്വാസം.
കുട്ടിയെ ഗംഗയില്‍ കിടത്തിയതിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. കുട്ടി മരണത്തോട് മല്ലിടുന്ന സമയം നിരവധി ആളുകളായിരുന്നു 'വിഷം ഇറങ്ങുന്നതും' നോക്കിനിന്നത്. വിഷം ശരീരത്തില്‍ വ്യാപിച്ചതോടെ കുട്ടി മരണപ്പെടുകയായിരുന്നു.