2025-26ലെ മദ്യ ഉപഭോഗത്തിന്‍റെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ കേരളം പട്ടികയില്‍  ആദ്യ അഞ്ചില്‍ പോലും ഇടംപിടിച്ചില്ലെന്നത് മലയാളികളെ തന്നെ അമ്പരപ്പിച്ചു. പട്ടികയിലെ കൗതകമുള്ള സ്ഥാനം  ഉത്തര്‍ പ്രദേശിന്‍റേതാണ് .  സമ്പൂര്‍ണ മദ്യവര്‍ജനമുള്ള സംസ്ഥാനമൊന്നുമല്ലെങ്കിലും  സംസ്ഥാനത്ത് 6 ഡ്രൈ ഡിസ്ട്രിക്റ്റുകളുണ്ട് . എന്നാല്‍ കണക്കുകള്‍ പ്രകാരം യു.പിയില്‍ ഏറ്റവും മദ്യ ഉപഭോഗം രേഖപ്പെടുത്തിയ ഏഴ് ജില്ലകളില്‍ അഞ്ച് ജില്ലകളും മദ്യവര്‍ജനം നടപ്പാക്കിയ  ഇടങ്ങളാണ്  എന്നതാണ് ഞെട്ടലുണ്ടാക്കിയത്.   

അഞ്ച് ഡ്രൈ ഡിസ്ട്രിക്ടുകളില്‍ മൂന്നെണ്ണത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ 90 ശതമാനം ഉപഭോഗമുള്ളപ്പോള്‍ ബാക്കി രണ്ടെണ്ണവും നൂറ് ശതമാനത്തിലധികം ഉപഭോഗം രേഖപ്പെടുത്തി. എന്നാല്‍   യു.പിയിലേക്ക് മദ്യമെങ്ങനെ എത്തിയതെന്നത് വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കി. അവിടെയാണ് നിരീക്ഷകര്‍ക്ക് ഒരു പ്രത്യേകത ശ്രദ്ധയില്‍ പെട്ടത്. ഈ അഞ്ച് ജില്ലകളും ബിഹാറുമായി അതിര്‍ത്തി പങ്കിടുന്നു. ബിഹാറില്‍ നിന്നാണ് ഇത്രയും മദ്യം യു.പിയിലേക്കെത്തിയത്. എന്നാല്‍ ബിഹാര്‍ ഒരു ഡ്രൈ സ്റ്റേറ്റാണെന്നതാണ് കൗതുകം. 

അതിര്‍ത്തി കടന്ന് യു.പി സ്വദേശികള്‍ ബിഹാറില്‍ നിന്ന് വ്യാജമദ്യം വാങ്ങുന്നത് മുന്‍പും ശ്രദ്ധയില്‍പ്പെട്ടിരുന്നു.  എന്നാല്‍ മദ്യവര്‍ജനമുള്ളൊരു സംസ്ഥാനത്തു നിന്ന്  മദ്യം കടത്തി മറ്റൊരു സംസ്ഥാനത്ത്   റെക്കോഡ്  ഉപഭോഗം രേഖപ്പെടുത്തിയത്  ഏവരെയും അമ്പരിപ്പിച്ചു. ബിഹാറില്‍ നിന്ന് നദികളിലൂടെ  യുപിയിലേക്ക് ടണ്‍ കണക്കിന് മദ്യം ഒഴുക്കിവിടുകയാണുണ്ടായത്.   തോണിക്കടിയില്‍ മദ്യക്കുപ്പികള്‍ ബന്ധിച്ച്  പുഴകടത്തിയതായും  പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.

 സ്വന്തം നാട്ടില്‍ വില്‍ക്കുന്നതിനേക്കാള്‍ മൂന്നോ നാലോ ഇരട്ടി തുകയ്ക്ക് യു.പി സ്വദേശികള്‍ക്ക് മദ്യം വില്‍ക്കാമെന്നതാണ് ബിഹാറിലെ വ്യാജമദ്യ വില്‍പ്പനക്കാരുടെ നേട്ടം.  അധികാരികള്‍ നിയന്ത്രണങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും   വനമേഖലയിലൂടെയും  നദിയിലൂടയുമുള്ള  മദ്യത്തിന്‍റെ ഒഴുക്ക് എങ്ങനെ തടയുമെന്ന ആശങ്കയിലാണ് യു.പി അധികൃതര്‍.

ENGLISH SUMMARY:

Alcohol consumption statistics reveal surprising figures for Uttar Pradesh and Bihar, challenging the notion of prohibition's effectiveness. The data highlights illegal alcohol smuggling and its impact, prompting a closer look at enforcement challenges.