ഉത്തർപ്രദേശിലെ മഹോബയില്‍ പെരുമാറ്റ ദുഷ്യത്തെ തുടര്‍ന്ന് സർക്കാർ പ്രൈമറി സ്കൂൾ പ്രധാനാധ്യാപകന് സസ്പെൻഷന്‍. സ്കൂൾ പരിസരത്ത് മദ്യപിക്കുകയും മറ്റ് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത അധ്യാപകന്‍ രമേഷ് ചന്ദ്രയ്ക്കെതിരെയാണ് നടപടി.
പ്രധാനാധ്യാപകനായ ഇയാള്‍ മിക്കവാറും ദിവസങ്ങളിൽ സ്കൂളിൽ മദ്യപിച്ചാണ് എത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. മാത്രമല്ല, സ്കൂൾ സമയത്ത് അടിവസ്ത്രവും ടൗവലും മാത്രം ധരിച്ച് ഇദ്ദേഹം സ്കൂൾ ക്യാമ്പസിലൂടെ നടക്കാറുണ്ടെന്നും പരാതിയുണ്ട്. ഒരു ഒഴിഞ്ഞ ക്ലാസ് മുറിയിലെ ബെഞ്ചിൽ മദ്യലഹരിയിൽ കിടക്കുന്ന പ്രധാനാധ്യാപകന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ അധികൃതർ അന്വേഷണം നടത്തി ഇയാളെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
സ്മാർട്ട് സ്കൂൾ സംരംഭത്തിന്‍റെ ഭാഗമായി സ്ഥാപിച്ച എൽഇഡി സ്ക്രീനിൽ അശ്ലീല വീഡിയോ കാണുന്ന അധ്യാപകന്‍റെ വിഡിയോയും പ്രചരിക്കുന്നുണ്ട്. തന്റെ മോശം പെരുമാറ്റത്തിനെതിരെ ആരെങ്കിലും പരാതിപ്പെടാന്‍ ധൈര്യപ്പെട്ടാൽ കള്ളക്കേസില്‍ കുടുുക്കമെന്ന് ഹെഡ്മാസ്റ്റർ ഭീഷണിപ്പെടുത്താറുണ്ടെന്ന് ഒരു വിദ്യാർത്ഥി പറഞ്ഞു. കുട്ടികളുടെ മുന്നിൽ വെച്ച് അധ്യാപകൻ പതിവായി മോശം വാക്കുകൾ ഉപയോഗിക്കാറുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. രാത്രി മദ്യപാന പാർട്ടികൾക്ക് സ്കൂൾ പരിസരം വേദിയായി മാറിയെന്നും ആരോപണമുണ്ട്.
പരാതികളെ തുടർന്ന് അസിസ്റ്റന്റ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ അശ്വിനി യാദവ് സ്ഥലത്തെത്തി അന്വേഷണം നടത്തി.മദ്യം കഴിക്കുകയും ആക്ഷേപകരമായ രീതിയിൽ വസ്ത്രം ധരിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്രധാനാധ്യാപകനെ സസ്‌പെൻഡ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രധാനാധ്യാപകനെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.