വീട്ടില്‍ പൂജയ്ക്കെത്തിയയാള്‍ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ പരാതി. ഉത്തര്‍ പ്രദേശിലെ മഥുരയ്ക്കടുത്ത് വൃന്ദാവനിലാണ് സംഭവം. പൂജാരി റേപ്പ് ചെയ്തെന്ന് ആരോപിച്ച് നടുറോഡില്‍ നിലവിളിക്കുന്ന പെണ്‍കുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
മഹാരാജ് എന്ന് വിളിക്കുന്ന പൂാജാരി വീട്ടില്‍ വച്ച് തന്നെ പീഡിപ്പിച്ചു എന്നാണ് 17 വയസ്സുകാരി ആരോപിച്ചത്. പെണ്‍കുട്ടി നിലവിളിക്കുന്നത് നോക്കിനില്‍ക്കുന്ന നാട്ടുകാരേയും പൊലീസുകാരേയും വിഡിയോയില്‍ കാണാം. പെൺകുട്ടി റോഡിൽ കിടന്ന് കരയുമ്പോൾ അവിടെയുണ്ടായിരുന്ന പോലീസുകാരും നാട്ടുകാരും ഉടൻ സഹായിക്കാൻ തയ്യാറാകാതിരുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. തുടര്‍ന്ന് പൂജാരി പെണ്‍കുട്ടിക്ക് അടുത്തേക്ക് ഓടിവരുന്നതും വിഡിയോയില്‍ കാണാം. സംഭവത്തിന് പിന്നാലെ മഥുരയിലെ ജെയ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്യുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
അതേസമയം സംഭവത്തിന് പിന്നില്‍ സാമ്പത്തിക തര്‍ക്കമാണെന്ന ആരോപണവുമുണ്ട്. അന്വേഷണത്തിൽ പൂജാരിയും പെൺകുട്ടിയുടെ അമ്മയും തമ്മിൽ സാമ്പത്തിക ഇടപാടുകളും വീടിനെച്ചൊല്ലി തർക്കവും നിലനിന്നിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഗൂഢാലോചന ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.