Image: ANI
ഡല്‍ഹിയില്‍ അഞ്ചുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ 9 പേര്‍ക്ക് ദാരുണാന്ത്യം. പാളം മെട്രോ സ്റ്റേഷനു സമീപത്തെ ശ്രീ റാം ചൗകിനടുത്തുള്ള കെട്ടിടത്തിലാണ് ഇന്നലെ രാവിലെയോടെ തീപിടിത്തമുണ്ടായത്. വസ്ത്രവ്യാപാരിയായ രാജേന്ദ്ര കശ്യപും കുടുംബവുമാണ് വെന്തുമരിച്ചത്. മുപ്പതോളം അഗ്നിശമനയൂണിറ്റുകളാണ് സ്ഥലത്തേക്ക് പാഞ്ഞെത്തിയത്.
കെട്ടിടത്തിന്റെ താഴത്തെ നിലയിലും ഒന്നാംനിലയിലും വസ്ത്രവ്യാപാരയൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഷോറൂം ഉടമ രാജേന്ദ്ര കശ്യപും കുടുംബവും രണ്ടും മൂന്നും നിലകളിലാണ് താമസിച്ചിരുന്നത്. രാജേന്ദർ കശ്യപിന്റെ ഭാര്യ ലാഡോ (70), മക്കളായ പര്‍വേഷ്(33), കമൽ (39), മകൾ ഹിമാൻഷി (22), മരുമക്കളായ ആഷു (35), ദീപിക (28), 15, 6, 3 വയസ്സുള്ള പേരക്കുട്ടികൾ എന്നിവരാണു മരിച്ചത്.
ഫയര്‍ എക്സിറ്റുകളൊന്നുമില്ലാത്ത കെട്ടിടത്തില്‍ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അത് വലിയ അപകടമായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. രക്ഷപ്പെടുത്താനായി നാലാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞപ്പോഴുണ്ടായ ആഘാതത്തിലാണ് 3 വയസ്സുകാരിക്ക് ദാരുണാന്ത്യം സംഭവിച്ചത്.
തീപിടിത്തത്തില്‍ 25ശതമാനത്തോളം പൊള്ളലേറ്റ് ചിലര്‍ ചികിത്സയിലാണ്. ഇടുങ്ങിയ വഴിയും പുക നിറഞ്ഞ സാഹചര്യവും അഗ്നിശമന സംഘത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനായിട്ടില്ല. തുടരന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.