രാജ്യത്ത് എല്‍പിജി ക്ഷാമം രൂക്ഷം. ഗ്രാമമേഖലകളില്‍ ബുക്കിങ് കാലയളവ് 45 ദിവസമാക്കി ദീര്‍ഘിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. നഗരമേഖലകളില്‍ ബുക്കിങ് ഇടവേള 25 ദിവസമാണ്. ബുക്കിങ്ങുകളില്‍ സംസ്ഥാനങ്ങള്‍ മുന്‍ഗണന നിശ്ചയിക്കണം.
ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള ഗതാഗതം സ്തംഭിച്ച അവസ്ഥയിലാണ്. ഇന്ത്യയുടെ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മറ്റ് വഴികള്‍ തേടുന്നു. ഹോര്‍മൂസ് ഇതര മാര്‍ഗങ്ങളിലൂടെയുള്ള ഊര്‍ജ ഇറക്കുമതി 70 ശതമാനമായി ഉയര്‍ന്നു. ആളുകള്‍ പരിഭ്രാന്തരായി സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്ന സാഹചര്യം നിലവിലുണ്ട്. പരിഭ്രാന്തി വേണ്ടെന്നും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പ്രതിദിനം 50 ലക്ഷം സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നുണ്ട്. വാണിജ്യ സിലണ്ടറുകളില്‍ ആശുപത്രികള്‍ക്കും വിദ്യാലയങ്ങള്‍ക്കുമാണ് മുന്‍ഗണന. കൂടുതല്‍ വാണിജ്യ സിലിണ്ടറുകള്‍ വിപണിയിലിറക്കാന്‍ ശ്രമിക്കും.
Also Read: ബെംഗളൂരില്‍ ഹോട്ടലുകള്‍ അടച്ചു; കരിഞ്ചന്തയിൽ സിലിണ്ടറുകൾക്ക് 7000 രൂപ
മറ്റ് ഊര്‍ജ മാര്‍ഗങ്ങളെയും ആശ്രയിക്കാം. 48,000 കിലോ ലീറ്റര്‍ മണ്ണെണ്ണ സംസ്ഥാനങ്ങള്‍ക്ക് അധികമായി നല്‍കും. മണ്ണെണ്ണയും കല്‍ക്കരിയും ഉപയോഗിക്കുമ്പോഴുള്ള പരിസിഥിതി വിഷയങ്ങളില്‍ ഇളവുണ്ടാകും. എണ്ണക്കമ്പനികള്‍ സംസ്ഥാന സര്‍ക്കാരുമായി കൂടുതല്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കും. വിതരണവുമായി ബന്ധപ്പെട്ട് എല്ലാ ദിവസവും സംസ്ഥാനവും എണ്ണക്കമ്പനികളും ആശയവിനിമയം നടത്തും. ജില്ലാ തല ഏകോപന സമിതികള്‍ രൂപീകരിച്ചെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
പാചകവാതക സിലണ്ടറുകള്‍ ലഭിക്കാതായതോടെ ഹോട്ടല്‍ മേഖലയാകെ പ്രതിസന്ധിയിലാണ്. കേറ്ററിങ്ങ് യൂണിറ്റുകളുടെയും പ്രവര്‍ത്തനം നിലച്ചു. ഹോട്ടലുകള്‍ അടച്ചിടാതെ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ഹോട്ടൽ ആൻഡ് റസ്റ്ററൻ്റ് അസോസിയേഷന്‍റെ നിര്‍ദേശം നല്‍കി. ശ്മാശനങ്ങളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലാണ്. പ്രവര്‍ത്തന സമയത്തിലും ഭക്ഷണ മെനുവിലും മാറ്റം വരുത്തിയും പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അധിക ദിവസം മുന്നോട്ടു പോകാനാകില്ലെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്.
ഹോട്ടലുകൾ പൂർണമായും അടച്ചിടാതെ വൈദ്യുതിയും വിറകും ഉപയോഗിച്ചുള്ള ബദല്‍ മാര്‍ഗങ്ങളിലൂടെ പ്രശ്ന പരിഹാരത്തിന് ശ്രമിക്കണമെന്നാണ് കേരള ഹോട്ടൽ ആൻഡ് റസ്റ്ററൻ്റ് അസോസിയേഷന്‍റെ നിര്‍ദേശം. വിവാഹം ഉള്‍പ്പെടെയുള്ള പാര്‍ട്ടി ഓഡറുകള്‍ സ്വീകരിക്കുന്നത് കാറ്ററിങ്ങ് യൂണിറ്റുകള്‍ അവസാനിപ്പിച്ചു. എടുത്ത ഓഡറുകള്‍ നല്‍കാനാകുമോയെന്നും അശങ്ക ഉണ്ട്
ഗ്യാസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ശ്മശാനങ്ങളുടെ പ്രവര്‍ത്തനവും അവതാളത്തിലായി കോഴിക്കോട് മാവൂർ റോഡ് ശ്മാശാനത്തില്‍ ഒരു മൃതദേഹം കൂടി സംസ്കരിക്കാനുള്ള ഗ്യാസ് മാത്രമെ ഒള്ളു.
പ്രത്യേക പരിഗണന നൽകി സിലിണ്ടർ അനുവദിക്കണമെന്ന് ബിപിസിഎല്ലിനോട് കോഴിക്കോട് കോർപ്പറേഷൻ ആവശ്യപ്പെടും