.
പാചകവാതക വില ഗാര്‍ഹിക സിലിണ്ടറിന് 60 രൂപ കൂട്ടി. വാണിജ്യ സിലിണ്ടറിന് 115 രൂപ വര്‍ധിപ്പിച്ചു. വിലവര്‍ധന ഇന്നുമുതല്‍ (മാര്‍ച്ച് 7, ശനിയാഴ്ച) പ്രാബല്യത്തില്‍ വരും. 2025 ഏപ്രിലിന് ശേഷം ആദ്യമായാണ് ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റം വരുന്നത്.
ഗാർഹിക ആവശ്യത്തിനുള്ള (14.2 കിലോ) സിലിണ്ടറിന് 60 രൂപയും, വാണിജ്യ ആവശ്യത്തിനുള്ള (19 കിലോ) സിലിണ്ടറിന് 115 രൂപയുമാണ് വർദ്ധിപ്പിച്ചത്. ഇതോടെ പ്രധാന നഗരങ്ങളിലെ വിലവര്‍ധന ഈ വിധത്തിലാണ്.കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറിന് 920 രൂപയാകും. ഡല്‍ഹിയില്‍ ഗാര്‍ഹിക സിലിണ്ടറിന് 913 രൂപയും വാണിജ്യസിലിണ്ടറിന് 1883 രൂപയുമായി.മുംബൈ 912.50,1835 രൂപ, കൊൽക്കത്ത 939, 1990രൂപ, ചെന്നൈ 928.50 ,2043.50 രൂപ.
അതേസമയം ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിലവില്‍ ഇന്ധനക്ഷാമമില്ലെന്നും വിതരണം സുഗമമാണെന്നും പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. പെട്രോളിനും ഡീസലിനും ക്ഷാമമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ ഇന്ത്യയെ ബാധിക്കില്ലെന്നും റഷ്യയിൽ നിന്നുള്ള ഇറക്കുമതി വർദ്ധിപ്പിക്കുകയും അമേരിക്കയിൽ നിന്ന് എല്‍പിജി ഇറക്കുമതി ആരംഭിക്കുകയും ചെയ്തത് വഴി രാജ്യം സുരക്ഷിതമായ അവസ്ഥയിലാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.