വിവാഹ ചടങ്ങുകള്‍ക്കിടെ വരന്‍ ട്രാന്‍സ്ജെന്‍ഡറാണെന്ന് അറിഞ്ഞതോടെ വിവാഹവേദിയില്‍ തര്‍ക്കം. ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിലെ കോത്തി താന ഗ്രാമത്തിലാണ് സംഭവം. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം വധു വരന്‍റെ വീട്ടിലേക്ക് പോകാനിരിക്കുന്നതിനിടെയാണ് വരന്‍ ട്രാന്‍സ്ജെന്‍ഡറാണെന്ന് കമ്മ്യൂണിറ്റിയിലുള്ളവര്‍ തിരിച്ചറിയുകയായിരുന്നു.
വെള്ളിയാഴ്ചയാണ് വിവാഹവുമായി ബന്ധപ്പെട്ട ആചാരങ്ങളും പരമ്പരാഗത ചടങ്ങുകളും നടന്നത്. ശേഷം ശനിയാഴ്ച പുലര്‍ച്ചെ വധുവിനെ കൊണ്ടുപോകാനായി വരന്‍റെ വീട്ടുകാര്‍ ഒരുക്കം തുടങ്ങി. പുലര്‍ച്ചെ നാലു മണിയോടെ വധു മടങ്ങാന്‍ ഒരുങ്ങുന്നതിനിടെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ വിവാഹത്തിന്റെ ഭാഗമായുള്ള പരമ്പരാഗത സമ്മാനം വാങ്ങാനെത്തി. ഇവര്‍ വരനെ തിരിച്ചരിഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഇതിനു പിന്നാലെ പരിശോധനയ്ക്കായി വധുവിന്‍റെ കുടുംബം അകത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു. വരന്‍ ബഹളം വച്ചു. ഇയാള്‍ നേരത്തെ തങ്ങളോടൊപ്പം ഉണ്ടായിരുന്നതാണെന്ന് ട്രെന്‍ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ വെളിപ്പെടുത്തിയതോടെ വധുവിന്‍റെ കുടുംബം പൊലീസില്‍ അറിയിച്ചു. ചര്‍ച്ചയുടെ ഭാഗമായി വരന്‍റെ കുടുംബം വിവാഹ ചെലവ് വഹിക്കാമെന്ന ധാരണയില്‍ പ്രശ്നം പരിഹരിക്കുകയായിരുന്നു.
വരന്‍ ട്രാന്‍സ്ജെന്‍ഡറാണെന്ന് പുറത്തുപറയാതിരിക്കാന്‍ വരന്‍റെ കുടുംബം ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് 23000 രൂപ നല്‍കിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ആറു മാസം മുന്‍പാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്.